റയല്‍ മഡ്രിഡ് താരം വിനിസ്യൂസ് ജൂനിയറിന്‍റെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട് ചൂടേറിയ ചര്‍ച്ചകളാണ് കുറച്ചു ദിവസമായി ഫുട്ബോള്‍ ലോകത്ത് നടക്കുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ ആര്‍സനല്‍ വിനിയെ റാഞ്ചാന്‍ കാത്തുനില്‍ക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, താരത്തെ നിലനിര്‍ത്താനാണ് സ്പാനിഷ് വമ്പന്‍മാരുടെ ശ്രമം. ലോകകപ്പ് ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് വിനിസ്യൂസ് പരിശീലനത്തിനായി ടീമിനൊപ്പം ചേര്‍ന്നത്.
മല്‍സരത്തിനിടെ മൈതാനത്ത് മിന്നലടിച്ചു; ഫുട്ബോള്‍ താരത്തിന് ദാരുണാന്ത്യം
നിലവില്‍ ബ്രസീലിയന്‍ താരത്തിന് 17.5 മില്യണ്‍ യൂറോയാണ് റയലില്‍ നിന്ന് ലഭിക്കുന്ന വാര്‍ഷിക വരുമാനം. ഇത് 30 മില്യണ്‍ യൂറോയാക്കി ഉയര്‍ത്തണമെന്ന് താരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആ തുക വളരെ കൂടുതലാണെന്ന് ക്ലബ് അറിയിച്ചതിന് പിന്നാലെയാണ് വിനിസ്യൂസ് ക്ലബ് മാറാന്‍ തയ്യാറെടുക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. കഴിഞ്ഞ ദിവസം ക്ലബ് ഡയറക്ടര്‍ ജനറല്‍ ജോസ് ഏഞ്ചല്‍ സാഞ്ചസും, വിനിയുടെ ഏജന്റ് ഫെഡറിക്കോ പെനയും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു.
വാര്‍ഷിക വരുമാനമായി 22 മില്യണ്‍ യൂറോ നല്‍കാമെന്ന് അന്ന് റയല്‍ അറിയിച്ചു. എന്നാല്‍ ഇന്നലെ ക്ലബ് തുക വീണ്ടും ഉയര്‍ത്തിയതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ അത് എത്രയെന്ന് വ്യക്തമല്ല. ആ തുക അംഗീകരിച്ചാല്‍ വിനിസ്യൂസ് ക്ലബില്‍ തന്നെ തുടരാനാണ് സാധ്യത.
മുഹമ്മദ് സലാ ഇനി തുര്‍ക്കി ക്ലബില്‍; ട്രാബ്സൺസ്പോറിലെ കരാര്‍ അന്തിമഘട്ടത്തില്‍
2024 ലെ ഫിഫ ഇന്‍റര്‍ കോണ്ടിനെന്‍റല്‍ കപ്പാണ് റയല്‍ മഡ്രിഡ് അവസാനമായി നേടിയ കിരീടം. അതിന് ശേഷം ഒരു കിരീടം പോലും നേടാനാകാത്തത് ആരാധകരേയും നിരാശയിലാക്കിയിട്ടുണ്ട്. ഈ വര്‍ഷം ആദ്യം നടന്ന സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലിലും ബദ്ധ വൈരികളായ ബാര്‍സിലോനയോട് പരാജയപ്പെട്ടിരുന്നു. മോശം പ്രകടനത്തിന് പിന്നാലെ പുതിയ സീസണിലേക്ക് കടക്കുമ്പോള്‍ സമ്പൂര്‍ണ ഉടച്ചുവാര്‍ക്കലാണ് ക്ലബ് ലക്ഷ്യമിടുന്നത്.
ഹോസെ മൊറിഞ്ഞോയെ പരിശീലക സ്ഥാനത്തേക്ക് തിരികെയെത്തിച്ചായിരുന്നു മാറ്റത്തിന്റെ ആദ്യ തുടക്കം. പിന്നാലെ പ്രതിരോധത്തിന് മൂര്‍ച്ച കൂട്ടാന്‍ ലോകത്തിലെ ഏറ്റവും മികച്ച ലെഫ്റ്റ് ബാക്കായ സ്പെയ്നിന്റെ മാര്‍ക്ക് കുകുറെയയെ ക്ലബിലെത്തിച്ചു. മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് ബെര്‍ണാഡോ സില്‍വ, ലിവര്‍പൂളില്‍ നിന്ന് ഇബ്രാഹിം കൊനറ്റെ, ഇന്റര്‍ മിലാനില്‍ നിന്ന് ഡെന്‍സല്‍ ഡംഫ്രൈസ് എന്നിവരേയും റയല്‍ പാളയത്തിലെത്തിച്ചു. ഒരു പുതിയ തുടക്കം കൊതിക്കുന്ന റയല്‍ മഡ്രിഡിന് ലോകകപ്പിലെ ബ്രസീലിന്റെ ടോപ് സ്കോററെ നഷ്ടപ്പെടുത്തിയാല്‍ അതിന് ചിലപ്പോള്‍ വലിയ വില കൊടുക്കേണ്ടി വന്നേക്കാം.