താനൊരു വാക്ക് പറഞ്ഞാല്‍ വാക്കായിരിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് സ്പാനിഷ് ഡിഫെന്‍ഡര്‍ മാര്‍ക്ക് കുക്കുറേയ. സ്പെയിന്‍ ലോകകപ്പ് ജയിച്ചാല്‍ തങ്ങളുടെ ദേശീയ ടീമിന്‍റെ കോച്ചായ ലൂയിസ് ഡി ലാ ഫ്യൂവന്തെയുടെ മുഖം താന്‍ ടാറ്റൂ ചെയ്യുമെന്ന് കുക്കുറേയ പറഞ്ഞിരുന്നു. ഇത് വെറുംവാക്ക് അല്ലായിരുന്നു. ഇപ്പോഴിതാ അര്‍ജെന്‍റീനയെ തോല്‍പ്പിച്ച് ലോകകപ്പ് ഉയര്‍ത്തിയ ശേഷം കോച്ചിന്‍റെ മുഖം സ്വന്തം ശരീരത്തില്‍ പതിപ്പിച്ചിരിക്കുകയാണ് മാര്‍ക്ക് കുക്കുറേയ.
'വാഗ്ദാനം നിറവേറ്റി' എന്ന ക്യാപ്ഷനോടെ കുക്കുറേയ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ ടാറ്റൂവിന്‍റെ ഫോട്ടോ പങ്കുവെച്ചത്. ഇടതുകൈയുടെ മുട്ടിന് മുകളിലായാണ് കുക്കുറേയ ലൂയിസ് ഡി ലാ ഫ്യൂവന്തെയുടെ മുഖം ടാറ്റൂ ചെയ്തിരിക്കുന്നത്. 2026ലെ ടൂർണമെന്‍റിന്‍റെ ലോഗോയ്ക്ക് മുന്നിൽ ലൂയിസ് ഡി ലാ ഫ്യൂവന്തെ ലോകകപ്പ് പിടിച്ചിരിക്കുന്നതായി കാണിക്കുന്നാണ് പുതിയ ടാറ്റൂ.
സ്പെയിൻ ടൂർണമെന്‍റ് ജയിച്ചാൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുമെന്നും കുക്കുറേയ പറഞ്ഞിരുന്നു. എന്നാൽ അത് ഉടന്‍ ഉണ്ടാകില്ലെന്നാണ് ഫുട്ബോള്‍ പ്രേമികള്‍ പ്രതീക്ഷിക്കുന്നത്. ഈ വർഷം ടീമിന്‍റെ എല്ലാ മത്സരങ്ങളിലും സാന്നിധ്യമായിരുന്നു കുക്കുറേയ. ആകെയുള്ള എട്ട് കളികളിലും സ്റ്റാർട്ടിങ് ലൈനപ്പിൽ ഉണ്ടാവുകയും ഏഴ് മത്സരങ്ങളിൽ ക്ലീൻ ഷീറ്റ് നിലനിർത്താൻ ടീമിനെ സഹായിക്കുകയും ചെയ്തു. കൂടാതെ ടീമിൽ ഡാനി ഓൾമോയ്ക്ക് ഒപ്പം ഏറ്റവും കൂടുതൽ അസിസ്റ്റുകൾ (രണ്ടെണ്ണം) നേടിയ കളിക്കാരനും കുക്കുറേയയാണ്.