സ്പാനിഷ് ക്യാപ്റ്റന്‍ റോഡ്രിയെ നോട്ടമിട്ട് റയല്‍ മഡ്രിഡ്. പക്ഷേ, ക്ലബ് പ്രസിഡന്‍റ് ഫ്ലോറന്‍റിനൊ പെരസിന് റോഡ്രിയോട് വലിയ താല്‍പര്യമില്ലാത്തതാണ് തിരിച്ചടി. ലോകകപ്പിൽ സ്പെയിനിനായി കാഴ്ചവച്ച മിന്നുന്ന പ്രകടനങ്ങളെത്തുടർന്ന് മാഞ്ചസ്റ്റർ സിറ്റി മധ്യനിര താരം റോഡ്രിയിലുള്ള റയൽ മഡ്രിഡിന്റെ താൽപര്യമേറി. ടൂർണമെന്‍റിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ നേടിയ റോഡ്രിക്കായി ക്ലബ്ബിനുള്ളിൽ പിന്തുണയേറുന്നുണ്ടെങ്കിലും, ട്രാൻസ്ഫറിന് അനുമതി നൽകാൻ പ്രസിഡന്റ് ഫ്ലോറന്റീനോ പെരസ് ഇപ്പോഴും മടികാണിക്കുന്നതായാണ് റിപ്പോർട്ടുകൾ.
റയലിന്‍റെ ഏറെക്കാലമായുള്ള ഡിഫൻസീവ് മിഡ്ഫീൽഡർ എന്ന ആവശ്യത്തിന് റോഡ്രിയാണ് ഏറ്റവും അനുയോജ്യനായ താരമെന്ന് പരിശീലകസംഘം വിശ്വസിക്കുന്നു. ഓറലിയൻ ചൗമേനി, എഡ്വേർഡോ കമാവിംഗ, ഫെഡറിക്കോ വാൽവെർദെ എന്നിവരെല്ലാം ഈ റോളിൽ കളിച്ചിട്ടുണ്ടെങ്കിലും, ഒരു സ്വാഭാവിക 'നമ്പർ 6' താരത്തിനായി ക്ലബ് തിരച്ചിൽ തുടരുകയാണ്.
പെരസിന്‍റെ ഈ വിമുഖതയ്ക്ക് പ്രധാനമായും മൂന്നു കാരണങ്ങളുണ്ടെന്നാണ് സൂചന. റോഡ്രിയുടെ പ്രായവും, തുടർച്ചയായി പരുക്കുകളുടെ പിടിയിലാണെന്നതും, കരാർ കാലാവധി പരിഗണിക്കാതെ തന്നെ വലിയൊരു ട്രാൻസ്ഫർ തുക മുടക്കേണ്ടി വരുമെന്നതും പെരസിനെ പിന്നോട്ട് വലിക്കുന്നു. അതേസമയം, റോഡ്രിയെ വിൽക്കാൻ തയാറാണെന്ന ഒരു സൂചനയും മാഞ്ചസ്റ്റർ സിറ്റി നൽകിയിട്ടില്ല.