2026 ഫിഫ ലോകകപ്പ് ഫൈനൽ പോരാട്ടത്തിന് തൊട്ടുമുമ്പ് ഡ്രസ്സിങ് റൂമിൽ വെച്ച് ലയണൽ മെസ്സി തന്റെ സഹതാരങ്ങൾക്ക് ആവേശം പകർന്നുകൊണ്ട് സംസാരിക്കുന്ന ഒരു വീഡിയോ പുറത്തുവന്നിരുന്നു. എന്നാൽ, ആ വാക്കുകൾക്ക് പിന്നിലെ കാരണം ഇപ്പോൾ വെളുപ്പെടുത്തിയിരിക്കുകയാണ് അർജന്റീനിയൻ താരം അലക്സിസ് മാക് അലിസ്റ്ററിന്റെ പിതാവ് കാർലോസ് മാക് അലിസ്റ്റർ.
"വരൂ സുഹൃത്തുക്കളേ. ശാന്തമാകൂ, ശാന്തമാകുക എന്നതാണ് ഏറ്റവും പ്രധാനം. നമുക്ക് ശാന്തത പാലിക്കാം. മറ്റെല്ലാം മറന്ന് കളിക്കുന്നതിനെക്കുറിച്ച് മാത്രം ചിന്തിച്ചുകൊണ്ട് പോകാം" ഇതായിരുന്നു സ്പെയിനെ നേരിടാൻ അന്ന് ഗ്രൗണ്ടിലേക്ക് ഇറങ്ങും മുൻപ് മെസ്സി തന്റെ ടീമംഗങ്ങളോട് പറഞ്ഞത്. എന്നാൽ, ഇതിനുപിന്നാലെ മെസ്സി അങ്ങനെ പറയാൻ എന്തെങ്കിലും പ്രത്യേക കാര്യമുണ്ടോ ഏതെങ്കിലും വിവാദ വിഷയങ്ങൾ ഉണ്ടായോ എന്ന തരത്തിൽ നിരവധി ഊഹാപോഹങ്ങൾ ഉയർന്നു.
അതേസമയം, കഴിഞ്ഞ ദിവസം കാർലോസ് റേഡിയോ ലാ റെഡിന് നൽകിയ അഭിമുഖത്തിൽ താൻ ഇതേ കാര്യം മകനോട് ചോദിച്ചിരുന്നെന്നും അവൻ എല്ലാം എന്നോട് വിവരിച്ചെന്നും പ്രതികരിച്ചിരുന്നു. മെസ്സി പറഞ്ഞതുമുഴുവൻ ഗെയിമിനെ കുറിച്ച് മാത്രമാണെന്നും മറ്റൊരു വിവാദവും അവർ ആ സമയം ഉദ്ദേശിച്ചില്ലെന്നുമാണ് കാർലോസ് വ്യക്തമാക്കുന്നത്. ഫുട്ബോൾ അല്ലാതെ മറ്റൊന്നും അവിടെ സംസാരവിഷയമായി വന്നിട്ടില്ല. നന്നായി കളിക്കുക, പാസ് ചെയ്യുക, റൊട്ടേറ്റ് ചെയ്യുക, പന്ത് ഉയരത്തിൽ തട്ടാതിരിക്കുക, പന്ത് കൈവശം വയ്ക്കാതിരിക്കുക ഇതൊക്കെയാണ് മെസ്സി അന്ന് ടീമിന് കൊടുത്ത നിർദേശങ്ങൾ.
ഫൈനലിൽ കളിക്കുമ്പോഴുണ്ടാകുന്ന മാനസിക സമ്മർദ്ദങ്ങളെ തരണം ചെയ്യാനും, മൈതാനത്ത് പൂർണ്ണ ശ്രദ്ധയോടെ ശ്രദ്ധ കേന്ദ്രീകരിക്കാനും ക്യാപ്റ്റന്റെ ആ വാക്കുകൾ ടീമിനെ എത്രത്തോളം സഹായിച്ചു എന്ന് കാർലോസ് പറയുന്നു. കളിക്കളത്തിലെ തന്ത്രങ്ങൾക്കപ്പുറം ഒരു മികച്ച കാപ്റ്റനായി നിന്ന് സഹതാരങ്ങളിൽ ആവേശം നിറയ്ക്കാൻ മെസ്സിക്ക് കഴിയുന്നതിന്റെ തെളിവാണ് ഡ്രസ്സിങ് റൂമിലെ ഈ വൈകാരിക നിമിഷങ്ങൾ.