തുടര്‍ച്ചയായി മൂന്നാം ലോകകപ്പ് ഫൈനലെന്ന സ്വപ്നം പൊലിഞ്ഞ് ഫ്രാന്‍സും കിലിയന്‍ എംബപെയും. സ്പെയിനെതിരെ ഗോളടിക്കാനും കഴിയാതിരുന്നതോടെ ടൂര്‍ണമെന്‍റിലെ ഗോള്‍നേട്ടത്തില്‍ മെസിക്കൊപ്പം തന്നെ തുടരുകയാണ് എംബപെ. എട്ടുവീതം ഗോളുകളാണ് ഇരുവരും ഈ ലോകകപ്പില്‍ നേടിയിട്ടുള്ളത്. ഇന്ന് ഇംഗ്ലണ്ടിനെതിരായ മല്‍സരത്തില്‍ റെക്കോര്‍ഡ് ഭേദിക്കാനുള്ള അവസരം മെസിക്കുണ്ട്. എംബപെയ്ക്കാവട്ടെ ശനിയാഴ്ചത്തെ ലൂസേഴ്സ് ഫൈനല്‍ വരെ കാത്തിരിക്കുകയും വേണം.
15 ടച്ചുകള്‍ മാത്രമാണ് ആദ്യ പകുതിയില്‍ എംബപെയ്ക്ക് ലഭിച്ചത്. 67–ാം മിനിറ്റിലാണ് എംബപെയ്ക്ക് ഗോളവസരം ഒരുങ്ങിയതും . അതാവട്ടെ സ്പെയിന്‍റെ ഡിഫന്‍ഡര്‍ മാര്‍ക് ക്യുകുറെല്ല തട്ടിയകറ്റുകയും ചെയ്തു. രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നില്‍ക്കവേയേറ്റ ആ ആഘാതം ഫ്രാന്‍സിനെ വീണ്ടും തളര്‍ത്തി. പന്തെടുക്കാനെത്തിയ ഉനായ് സിമോണുമായുള്ള കൂട്ടിയിടിയില്‍ 87–ാം മിനിറ്റില്‍ താരത്തിന് മഞ്ഞക്കാര്‍ഡും ലഭിച്ചു. സ്പെയിനെതിരെ തോറ്റതോടെ തുടര്‍ച്ചയായി മൂന്നാം തവണയും ഫൈനലിലെത്തുന്ന മൂന്നാമത്തെ ടീമെന്ന റെക്കോര്‍ഡും ഫ്രാന്‍സ് കൈവിട്ടു.
ബല്‍ജിയത്തിനെതിരായ ജയത്തിന് പിന്നാലെ ഫ്രാന്‍സ് പേടിക്കേണ്ടത് തങ്ങളെയാണെന്ന് യമാല്‍ പറഞ്ഞിരുന്നു. ആ വാക്കുകള്‍ അക്ഷരാര്‍ഥത്തില്‍ ശരിവയ്ക്കുന്നതായിരുന്നു മല്‍സരം. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഈ ലോകകപ്പിലെ ഫേവറൈറ്റുകളായ ഫ്രാന്‍സിനെ സ്പെയിന്‍ തകര്‍ത്തത്. യമാലിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനല്‍റ്റി ഒയാര്‍സബാല്‍ ഗോളാക്കിയതോടെ ആദ്യ ഗോള്‍ പിറന്നു. പെഡ്രോ പോറോയാണ് രണ്ടാം ഗോള്‍ നേടിയത്.