ഇംഗ്ലണ്ടിനെതിരായ മല്‍സരത്തില്‍ നോര്‍വെയുടെ വലിയ പ്രതീക്ഷ സ്റ്റാര്‍ സ്ട്രൈക്കര്‍ എര്‍ലിങ് ഹാളണ്ടിലായിരുന്നു. തുടക്കത്തില്‍ ഹാളണ്ടിന് പന്തെത്തിക്കാന്‍ സഹതാരങ്ങള്‍ ശ്രമിച്ചെങ്കിലും ഹാളണ്ടിന് ഒരു സാധ്യതയും നൽകാതിരുന്ന ഇംഗ്ലിഷ് പ്രതിരോധ നിരയുടെ മത്സരഫലം തന്നെ മാറ്റി. മല്‍സരത്തിന്‍റെ 105-ാം മിനിറ്റില്‍ ഹാളണ്ടിനെ നോര്‍വേ പിന്‍വലിക്കുകയും ചെയ്തു.
മല്‍സരത്തിന്‍റെ 55-ാം മിനിറ്റില്‍ തിരികെ വരാനുള്ള നോര്‍വേയുടെ ശ്രമം തകര്‍ത്തതും ഹാളണ്ടായിരുന്നു. കോര്‍ണറിലൂടെ ലഭിച്ച പന്ത് നോര്‍വെ താരം ടോർബ്‌ജോൺ ഹെഗ്ഗം ഗോളി പോസ്റ്റിനുള്ളിലേക്ക് എത്തിച്ചെങ്കിലും ഹാളണ്ട് വരുത്തിയ ഫൗളില്‍ വാറിലൂടെ ഗോള്‍ നിഷേധിക്കുകയായിരുന്നു. രണ്ടാം പകുതി ആരംഭിച്ച് 10 മിനിറ്റുകള്‍ക്കകം നോര്‍വേയ്ക്ക് തുടരെ കോര്‍ണര്‍ ലഭിച്ചു. ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാർഡ് കോര്‍ണറെടുക്കുന്നതിനിടെ ബോക്സിനുള്ളിലെ ഉരസലുകള്‍ക്കിടെ ഹാളണ്ട് ഇംഗ്ലണ്ടിന്റെ എലിയറ്റ് ആൻഡേഴ്‌സണെ പിടിച്ച് തള്ളുകയായിരുന്നു.
ഗോളടിച്ചതിന്‍റെ ആഘോഷങ്ങള്‍ തുടങ്ങിയെങ്കിലും റഫറി വാര്‍ പരിശോധനയ്ക്ക് എത്തി. ഒഡെഗാർഡ് കോർണർ എടുക്കുന്നതിന് മുന്‍പ് ഹാളണ്ട് ആൻഡേഴ്‌സണെ നിലത്തേക്ക് തള്ളിയിടുന്നത് വിഡിയോ റിപ്ലേയില്‍ വ്യക്തമായി. ഇതോടെ ഗോള്‍ നിഷേധിച്ച് കോര്‍ണര്‍ റീടേക്ക് എടുക്കാന്‍ റഫറി നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതോടെ താരങ്ങളടക്കം ദേഷ്യത്തോടെ റഫറിയോട് സംസാരിക്കുന്നുണ്ടായിരുന്നു.
മല്‍സരത്തില്‍ 2-1 നാണ് നോര്‍വേ തോറ്റത്. 6–ാം മിനിറ്റിൽ ആൻന്ദ്രെ ഷെൽഡറപയുടെ ഗോളില്‍ നോര്‍വേ മുന്നിലെത്തിയ ശേഷമാണ് തോല്‍വി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലും എക്സ്ട്രാ ടൈമിലും ഗോള്‍ നേടിയ ബെലിങ്ങാമാണ് ഇംഗ്ലണ്ടിന്‍റെ വിജയശില്പി.