ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ങാം ആദ്യ ഗോൾ നേടുന്നു.
ക്വാര്‍ട്ടറില്‍ നോര്‍വേയ്ക്ക് എതിരെ ഇംഗ്ലണ്ട് നേടിയ സമനില ഗോളില്‍ വിവാദം. നോര്‍വേയുടെ ഗോളി ഓറിയൻ നയ്ലാൻഡ് എടുത്ത ഗോൾ കിക്ക് ക്യാമറ കേബിളില്‍ തട്ടി എന്നാണ് നോര്‍വേ ആരാധകരുടെ ആരോപണം. ഈ പന്ത് പിടിച്ചെടുത്താണ് ഇംഗ്ലണ്ട് സമനില ഗോളിലേക്ക് എത്തുന്നത്. എന്നാല്‍ റീപ്ലേകളില്‍ പന്ത് കേബിളില്‍ തട്ടിയോ എന്ന് വ്യക്തമല്ല. മല്‍സരത്തിന്‍റെ ആദ്യ പകുതിയുടെ അധിക സമയത്താണ് സംഭവം.
നോർവേ ഗോൾകീപ്പർ ഓറിയൻ നയ്ലാൻഡ് എടുത്ത കിക്കില്‍ നിന്നാണ് വിവാദങ്ങള്‍ക്ക് തുടങ്ങുന്നത്. പന്തിന്റെ ദിശമാറി ഇംഗ്ലണ്ട് താരങ്ങൾ പന്ത് നിയന്ത്രണത്തിലാക്കി. ക്യാമറ ഘടിപ്പിച്ചിരുന്ന കേബിളുകളിൽ ഒന്നിൽ പന്ത് തട്ടിയതിനാലാണ് ദിശമാറിയതെന്നാണ് കരുതുന്നത്. ഇവിടെ നിന്നാണ് ഇംഗ്ലണ്ട് സമനില ഗോള്‍ നേടുന്നത്. ഇതിനു പിന്നാലെ ഗോളിയും പരിശീലകനും റഫറിയോട് ഇക്കാര്യം ചൂണ്ടിക്കാണിച്ചെങ്കിലും നടപടിയുണ്ടായില്ല.
പന്ത് കേബിളിൽ തട്ടിയാല്‍ കളി നിർത്തിവെക്കുകയും 'ഡ്രോപ്പ് ബോൾ' രീതിക്ക് ശേഷം മല്‍സരം പുനരാരംഭിക്കുകയും ചെയ്യണം എന്നതാണ് ഫിഫ നിയമം. എന്നാൽ പന്തിലെ സാങ്കേതികവിദ്യ ഉപയോഗിച്ച് പരിശോധിച്ചെങ്കിലും പന്ത് കേബിളിൽ തട്ടിയതിന് തെളിവുകളില്ലെന്നാണ് ഫിഫ നിലപാട്. പന്തില്‍ ഘടിപ്പിച്ച സെന്‍സര്‍ പ്രകാരം പന്തിന്‍റെ ചലനങ്ങളിൽ യാതൊരുവിധ വ്യതിയാനവും ഉണ്ടായിരുന്നില്ലെന്ന് ഫിഫ വ്യക്തമാക്കി.
അർജന്റീന-ഈജിപ്ത് മത്സരത്തിലെ വിഡിയോ അസിസ്റ്റന്റ് റഫറിയായ ജെറോം ബ്രിസാർഡ് ആയിരുന്നു ഇന്നത്തെ മല്‍സരത്തിലും വാര്‍ ചുമതലില്‍. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം അർജന്റീന 3-2 ന് തിരിച്ചടിച്ച് വിജയിച്ചിരുന്നു. പിന്നാലെ റഫറിയിങ് തികച്ചും അന്യായമായിരുന്നുവെന്ന് ഈജിപ്ത് പരാതിപ്പെട്ടിരുന്നു.