ഫൗളുകളുടെ എണ്ണത്തിൽ പാരഗ്വായ് മുന്നിട്ടുനിന്നിട്ടും, റഫറി കാർഡ് പുറത്തെടുത്തപ്പോൾ അത് ഫ്രാൻസിന്റെ മൂന്നു താരങ്ങൾക്കെതിരെയായിരുന്നു. ഒരു പാരഗ്വായ് താരത്തിനുപോലും കാര്‍ഡ് ലഭിച്ചില്ല. കളത്തില്‍ എംബപ്പെയ്ക്ക് സംരക്ഷണമൊരുക്കാന്‍ മറ്റുതാരങ്ങളോട് ആവശ്യപ്പെട്ടതായി മല്‍സരശേഷം ഫ്രഞ്ച് പരിശീലകന്‍ വെളിപ്പെടുത്തി.
പരുക്കന്‍ അടവുകള്‍ കണ്ട ഫ്രാന്‍സ് – പാരഗ്വായ് പ്രീക്വാര്‍ട്ടര്‍ മല്‍സരത്തെക്കുറിച്ച് ഫ്രഞ്ച് പരിശീലകന്‍ ദിദിയെ ദെഷാമിന്റെ പ്രതികരണമിങ്ങനെ... ‘‘കിലിയൻ എംബപ്പെയെ അവർ വെട്ടിയിടുമോ എന്ന് ഞാന്‍ ഭയന്നു. മത്സരത്തിലേക്ക് തിരിച്ചുവരാൻ പാരഗ്വായ് ശ്രമിച്ച അവസാന നിമിഷങ്ങളിൽ, ഫ്രഞ്ച് ക്യാപ്റ്റന് സംരക്ഷണം നൽകാൻ ടീമിലെ സഹതാരങ്ങളോട് നിർദേശിച്ചിരുന്നതായി ദെഷാം പറഞ്ഞു. മല്‍സരത്തില്‍ ഫൗളുകളുടെ എണ്ണത്തിൽ പാരാഗ്വേ 12-9ന് മുന്നിട്ടുനിന്നിട്ടും, റഫറി കാർഡ് പുറത്തെടുത്തപ്പോൾ അത് ഫ്രാൻസിന്റെ മൂന്നു താരങ്ങൾക്കെതിരെയായിരുന്നു എന്നത് കൗതുകമായി.
ആളുകളെ സ്റ്റേഡിയത്തിലേക്ക് ആകർഷിക്കുന്ന തരം പ്രകടനമല്ലായിരുന്നു പരാഗ്വായുടേതെന്നും, പക്ഷെ നല്ല പ്രതിരോധമായിരുന്നുവെന്നും ഫ്രഞ്ച് പരിശീലകന്‍റെ വിലയിരുത്തല്‍. ഒരു ശാരീരിക ഏറ്റുമുട്ടൽ പ്രതീക്ഷിച്ചിരുന്നെന്നും പരാഗ്വേയുടെ അതേ നാണയത്തിൽ തിരിച്ചടിക്കാൻ തങ്ങൾക്കാവുമെന്ന് ഫ്രാൻസ് തെളിയിച്ചു എന്നുമായിരുന്നു മല്‍സരശേഷം കിലിയന്‍ എംബപ്പെയുടെ പ്രതികരണം.