നോർവേ ഫുട്ബോൾ താരം എർലിങ് ഹാളണ്ട് ഭക്ഷണം കഴിക്കുന്ന വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുന്നത്. ഭക്ഷണം കഴിക്കുന്നതിനിടയിൽ അടുത്തുള്ള കണ്ണാടിയില്‍ സ്വന്തം പ്രതിബിംബം തന്നെ കണ്ട് ഭയപ്പെടുന്ന വിഡിയോ ആണ് പ്രചരിക്കുന്നത്. ചിരിപ്പിക്കുന്ന വിഡിയോ നിമിഷനേരം കൊണ്ടാണ് സോഷ്യലിടങ്ങളില്‍ വൈറലായത്. പലരും ഷെയര്‍ ചെയ്ത വിഡിയോകള്‍ക്ക് മില്യണ്‍ കണക്കിന് കാഴ്ച്ചക്കാരും ഉണ്ടായി.
എന്നാല്‍ ഇതിന് പിന്നിലെ യഥാര്‍ഥ വസ്തുത എന്താണ്? സത്യത്തില്‍ ഇത് യഥാര്‍ഥത്തിലുള്ള വിഡിയോ അല്ല, വ്യാജമായി നിര്‍മിച്ചെടുത്തതാണ്. ഫേസ്-സ്വാപ്പിങ് സാങ്കേതികവിദ്യയും എഐ ഡീപ്ഫേക്കും ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചൈനീസ് കോമഡി താരം ജിൻ ലോങ്ങിന്‍റെ വിഡിയോ എഡിറ്റ് ചെയ്താണ് അതിലേക്ക് ഹാളണ്ടിനെ ചേര്‍ത്തത്. അദ്ദേഹത്തിന്റെ ടിക്ടോക് അക്കൗണ്ടിലാണ് ഈ വിഡിയോ ആദ്യം വന്നത്. ഒരു മെക്കാനിക്ക് വേഷം ചെയ്യുന്ന ജിൻ ലോങ്, മുഖത്ത് കരിയും ഗ്രീസും പുരണ്ടിരിക്കുന്ന അവസ്ഥയിൽ ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോള്‍ അബദ്ധത്തിൽ റെസ്റ്റോറന്റിലെ കണ്ണാടിയിൽ സ്വന്തം മുഖത്തെ കരി കണ്ട് അദ്ദേഹം പെട്ടെന്ന് ഞെട്ടി പുറകോട്ട് മാറുന്നതാണ് ഈ കോമഡി വിഡിയോ. ഈ ചൈനീസ് വിഡിയോയിലേക്ക് എഐ ഉപയോഗിച്ച് ജിൻ ലോങ്ങിന്റെ മുഖത്തിന് പകരം ഹാളൻഡിന്റെ മുഖവും, അദ്ദേഹം ധരിച്ചിരിക്കുന്ന വസ്ത്രത്തിന് പകരം മാഞ്ചസ്റ്റർ സിറ്റിയുടെ ജേഴ്സിയും ഡിജിറ്റലായി വച്ചുപിടിപ്പിക്കുകയായിരുന്നു.