ലോകകപ്പിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനെന്ന റെക്കോർഡ് കിലിയന്‍ എംബപെ സ്വന്തമാക്കുമെന്ന് ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാം. ഇറാഖിനെതിരെ രണ്ടുഗോള്‍ നേടിയതോടെ എംബാപ്പെ, ലോകകപ്പ് കരിയറിൽ 16 ഗോളുകൾ എന്ന നേട്ടത്തിലെത്തി. ഇതോടെ, ജർമനിയുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായിരുന്ന മിറോസ്ലാവ് ക്ലോസെയ്ക്കൊപ്പമെത്താനും എംബപെയ്ക്ക് കഴിഞ്ഞു. ഓസ്ട്രിയക്കെതിരെ ഇരട്ടഗോൾ നേടിയതോടെ ഈ ടൂർണമെന്റിൽ അഞ്ച് ഗോളുകൾ സ്വന്തമാക്കിയ ലയണൽ മെസ്സിക്ക് വെറും രണ്ട് ഗോൾ മാത്രം പിന്നിലാണ് എംബപെ ഇപ്പോൾ.
മെസിയുടെയും റൊണാള്‍ഡോയുടെയും പ്രായം വരെ എംബപെ കളിക്കുമോയെന്ന് ഉറപ്പില്ല, പക്ഷെ കളത്തിലുള്ളപ്പോള്‍ മികച്ച ഫോമിലായിരിക്കുമ്പോള്‍ എംബപെ ധാരാളം ഗോളുകള്‍ നേടുമെന്നാണ് ദെഷാമിന്റെ പക്ഷം. ആറു ലോകകപ്പില്‍ നിന്നായി ലയണല്‍ മെസി 18 ഗോളുകളോടെയാണ് റെക്കോര്‍ഡ് നേട്ടത്തില്‍ നില്‍ക്കുന്നത്. മെസി തനിക്ക് മുന്നിലാണെന്നും താന്‍ പിന്നിലാണെന്നുമറിയാം. എന്നാല്‍ തന്റെ രാജ്യത്തിനായി ഗോളുകള്‍ നേടി ടീമിനെ മുന്നോട്ട് നയിക്കുകയാണ് ലക്ഷ്യമെന്നും ഇറാഖിനെതിരായ മല്‍സരത്തലേന്ന് എംബപെ പറഞ്ഞിരുന്നു.
മെസി ആറു ലോകകപ്പുകളിലായി 28 മല്‍സരങ്ങളില്‍ നിന്ന് 18 ഗോളുകള്‍ നേടിയാണ് എക്കാലത്തെയും മികച്ച ഗോള്‍ സ്കോറര്‍ ആയി മുന്നില്‍ നില്‍ക്കുന്നത്. എംബാപെ 2018ലാണ് ആദ്യ ലോകകപ്പ് കളിച്ചത്. അന്ന് ഏഴ് മല്‍സരങ്ങളില്‍ നിന്ന് നാലു ഗോളുകള്‍ നേടി. 2022ല്‍ ഏഴ് മല്‍സരങ്ങളില്‍ നിന്ന് എട്ടുഗോളുകളാണ് നേടിയത്. 2006ല്‍ ആദ്യ ലോകകപ്പ് കളിച്ച മെസിക്ക് 2010ലെ ലോകകപ്പില്‍ ഗോളൊന്നും നേടാനായിരുന്നില്ല. എന്നാല്‍ ഇക്കുറി ഹാട്രിക് ഉള്‍പ്പെടെ അഞ്ചുഗോളോടെ മുന്നേറുകയാണ്. 38കാരനായ മെസി അടുത്ത ലോകകപ്പ് കളിക്കുന്ന കാര്യം സംശയമാണ്. 27കാരനായ എംബപ്പെ അടുത്ത ലോകകപ്പ് കളിക്കാനുള്ള സാധ്യതകൂടുതലുമാണ്. അതിനാല്‍ ഗോള്‍വേട്ടയില്‍ മെസിയെ മറികടന്ന് മുന്നേറിയേക്കാം.