Image: AP Photo/Frank Franklin II
ലോകകപ്പ് ഗ്രൂപ്പ് ഐയിലെ ആവേശപ്പോരാട്ടത്തിൽ സെനഗലിനെ തകര്‍ത്ത് ഫ്രാന്‍സ് ജയത്തോടെ തുടങ്ങിയപ്പോള്‍, ഫ്രാൻസിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി കിലിയന്‍ എംബപെ. ഇരട്ട ഗോൾ നേടിയ താരം ലോകകപ്പില്‍ ഫ്രാന്‍സിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി മാറി. മല്‍സരത്തോടെ ലോകകപ്പില്‍ എംബപെ 14 ഗോളുകൾ തികച്ചു. ഫ്രാന്‍സിന്‍റെ ഒലിവർ ജിറൂദിന്റെ റെക്കോർഡ് മറികടന്നാണ് എംബപെ ലോകകപ്പില്‍ ഫ്രാന്‍സിന് വേണ്ടി ഗോള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഒന്നാമതായത്.
ഫ്രാന്‍സിന്‍റെ ഗോള്‍വേട്ടക്കാരനാകുക മാത്രമല്ല, ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരങ്ങളുടെ പട്ടികയിൽ എംബപെ മൂന്നാം സ്ഥാനത്തെത്തുകയും ചെയ്തു. പെലെ, ലയണൽ മെസി, ജസ്റ്റ് ഫോണ്ടെയ്ൻ എന്നിവരെ മറികടന്നാണ് എംബപെയുടെ നേട്ടം. 16 ഗോളുകളുമായി ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെയാണ് പട്ടികയില്‍ ഒന്നാമത്. ബ്രസീലന്റെ റൊണാള്‍ഡോയാണ് പട്ടികയില്‍ രണ്ടാമത്.
അതേസമയം, മല്‍സരത്തില്‍ ആദ്യ പകുതിയിൽ സെനഗൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നിക്കോളാസ് ജാക്‌സന്റെ ഒരു ഷോട്ട് ഗോളെന്ന് പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല. കൂടാതെ സാദിയോ മാനെയും ഇസ്മായിലെ സാറും ഫ്രഞ്ച് പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചു. ആദ്യ 45 മിനിറ്റിൽ ഫ്രാൻസിന് കാര്യമായ മുന്നേറ്റങ്ങൾ നടത്താൻ സെനഗൽ ഡിഫെൻഡർമാർ അവസരം നൽകിയില്ല. ഇതോടെ ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചു.
രണ്ടാം പകുതിയിൽ 66-ാം മിനിറ്റിൽ ഒലിസെയുടെ പാസില്‍ എംബപെ ഫ്രാൻസിനായി ആദ്യ ഗോൾ നേടി. ഈ ഗോളോടെ താരം ഫ്രാന്‍സിന്‍റെ ഒലിവർ ജിറൂദിന്റെ 57 ഗോളുകൾ എന്ന റെക്കോർഡിനൊപ്പമെത്തി. ഗോൾ വഴങ്ങിയതോടെ സെനഗൽ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും 82-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ബ്രാഡ്‌ലി ബാർകോല രണ്ടാമത്തെ ഗോളും നേടി. മല്‍സരം നീണ്ടതോടെ 95-ാം മിനിറ്റിൽ സെനഗലിന്റെ കൗമാര താരം ഇബ്രാഹിം എംബായെ ഒരു ഗോൾ മടക്കി സ്കോർ 2-1 ആക്കി.
എന്നാൽ 96-ാം മിനിറ്റില്‍ ബോക്സിന് വെളിയിൽ നിന്ന് തൊടുത്ത ലോങ് റേഞ്ചിലൂടെ എംബപെ സെനഗലിന്റെ പ്രതീക്ഷകൾ തകർത്തു. ഈ ഗോളോടെ (58 ഗോളുകൾ) എംബപെ ലോകകപ്പില്‍ ഫ്രാൻസിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ എന്ന ചരിത്ര നേട്ടത്തിലെത്തി.
വിജയത്തോടെ ഗ്രൂപ്പ് ഐയിൽ മൂന്ന് പോയിന്റുമായി ഫ്രാന്‍സ് രണ്ടാമതാണ്. ഗ്രൂപ്പിലെ അടുത്ത മത്സരങ്ങളിൽ ഫ്രാൻസ് നോർവേയെയും, സെനഗൽ ഇറാഖിനെയും നേരിടും.