Soccer Football - FIFA World Cup 2026 - Group I - Iraq v Norway - Boston Stadium, Foxborough, Massachusetts, U.S. - June 16, 2026 Norway's Erling Haaland celebrates scoring their first goal IMAGN IMAGES via Reuters/Paul Rutherford TPX IMAGES OF THE DAY
28 വർഷത്തെ കാത്തിരിപ്പിന് ശേഷം... ഒരു രാജ്യത്തിന്റെ സ്വപ്നം അവന്റെ കാലുകളിൽ ജീവൻ കണ്ടെത്തിയ ദിനം ആയിരുന്നു ആ രാത്രി. അവനിലായിരുന്നു അവരുടെ പ്രതീക്ഷ. വർഷങ്ങളായി നെഞ്ചിലേറ്റി നടന്ന സ്വപ്നത്തിന്റെ ഭാരവും അവന്റെ തോളിലായിരുന്നു. ലോകഫുട്ബോളിലെ വമ്പൻ വേദികളിൽ ഗോൾമഴ പെയ്യിച്ചിരുന്ന അവൻ തന്നെ ലോകകപ്പില്‍ രാജ്യത്തിന്റെ രക്ഷകനായി. എർലിങ് ഹാളണ്ട്.
ഇറാഖിനെതിരായ ലോകകപ്പ് അരങ്ങേറ്റ മത്സരത്തിൽ രാജ്യം മുഴുവൻ അവനെ നോക്കിനിന്നു. സമ്മർദ്ദം തന്റെ കരുത്താക്കി മാറ്റി ഹാളണ്ട് നിറഞ്ഞാടി. ഇറാഖ് പ്രതിരോധം സര്‍വ തന്ത്രം പയറ്റിയിട്ടും ഹാളണ്ടിനെ തളക്കാനായില്ല. ബുന്ദസ്‌ലിഗ, പ്രീമിയർ ലീഗ്, ചാംപ്യൻസ് ലീഗ് എന്നിവയ്ക്കു പിന്നാലെ ആദ്യ മല്‍സരത്തില്‍ ഗോള്‍ നേടുന്ന പതിവ് ലോകകപ്പിലും ഹാളണ്ട് ആവർത്തിച്ചു.
ലോകകപ്പില്‍ തന്റെ ആദ്യ ഗോളിലൂടെ ക്ലാസിക് ഫിനീഷറുടെ മികവ് അവന്‍ ലോകത്തിന് കാണിച്ചു. അത് വെറും ഒരു ഗോൾ മാത്രമായിരുന്നില്ല; 28 വർഷത്തെ കാത്തിരിപ്പിന്റെ കണ്ണീർ തുടച്ചുനീക്കിയ നിമിഷമായിരുന്നു. ഗോൾകീപ്പറുടെ ക്ലിയറൻസ് തടഞ്ഞ് രണ്ടാം ഗോളും സ്വന്തമാക്കി. ഹാളണ്ടിനെ ഗോളടിക്കാൻ പാകത്തിൽ എത്തിക്കുക, അതായിരുന്നു ടീമിന്റെ തന്ത്രം. പ്രീമിയർ ലീഗ് സീസണിന്റെ അവസാനത്തിലും ടൂർണമെന്റിന് മുന്നോടിയായും മാഞ്ചസ്റ്റർ സിറ്റിയും നോർവെയും നൽകിയ വിശ്രമം ഹാലണ്ടിന് ഗുണകരമായെന്ന് വ്യക്തമായിരുന്നു. ആദ്യ പകുതിയിൽ വെറും 11 തവണ പന്ത് തൊട്ടാണ് താരം രണ്ടു ഗോളുകൾ നേടിയത്.
ഗോളടി മികവുകൊണ്ടും ശാരീരികക്ഷമതകൊണ്ടും ഈ തലമുറയിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായി വാഴ്ത്തപ്പെടുന്ന താരമാണ് എർലിങ് ഹാളൻഡ്. പ്രതിരോധനിരയെ കീറിമുറിച്ച് ഓടിക്കയറാനുള്ള വേഗവും ഇരു കാലുകൊണ്ടും തലകൊണ്ടും ഒരുപോലെ ഫിനിഷ് ചെയ്യാനുള്ള കഴിവും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. കളിക്കളത്തിലെ ശാന്തതയും പന്തില്ലാത്തപ്പോഴുള്ള ബുദ്ധിപരമായ നീക്കങ്ങളും ഹാളണ്ടിന്റെ കളിമികവിന് തെളിവാണ്. ഒരു സാധാരണ സ്‌ട്രൈക്കറെ അപേക്ഷിച്ച് പന്ത് കൈവശം വയ്ക്കുന്നതിൽ അധികം പങ്കാളിയാകാറില്ലെങ്കിലും, അദ്ദേഹത്തിന്റെ ശാന്തത, ക്ഷമ, ടൈമിങ്, പന്തില്ലാത്തപ്പോഴുള്ള നീക്കങ്ങൾ എന്നിവ കളി മെനഞ്ഞെടുക്കുന്നതിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ഗോൾ നേടിയ ശേഷം, പത്മാസനത്തിൽ ഇരുന്ന് ധ്യാനിക്കുന്നതുപോലെയുള്ള ആഘോഷം ഹാലൻഡിന്റെ പതിവാണ്. ലോകത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കർ' എന്ന് യൂർഗൻ ക്ലോപ്പും, റൂണിയുടെയും റൊണാൾഡോയുടെയും പ്രതിഭ ഒത്തുചേർന്ന 'അതുല്യൻ' എന്ന് ഗാരി നെവിലും ഹാലൻഡിനെ വിശേഷിപ്പിക്കുന്നു.
ഇറാഖിനെതിരെ ശരിക്കും രക്ഷകന്റെ റോളിലായിരുന്നു ഹാളണ്ട്. 28 വർഷത്തെ ഇടവേളയ്ക്കു ശേഷമുള്ള ലോകകപ്പ് മടങ്ങിവരവ് ഹാളണ്ടിന്റെ ഇരട്ടഗോളില്‍ നോര്‍വേ ആഘോഷമാക്കി. എന്നാല്‍ ടീം ഇനിയും മെച്ചപ്പെടാനുണ്ടെന്ന് ഹാളണ്ട് മുന്നറിയിപ്പ് നല്‍കുന്നു. ഹാളണ്ടിന്റെ ഇരട്ടഗോളില്‍ 4–1നാണ് നോര്‍വെ ആദ്യമല്‍സരം ജയിച്ചുകയറിയത്.