38ാം വയസില്‍ തന്‍റെ ആറാം ലോകകപ്പിലെ ആദ്യ മല്‍സരത്തില്‍ അര്‍ജന്‍റീനയെ തോളിലേറ്റി ഫുട്ബോളിന്‍റെ മിശിഹാ... യുഎസിലെ കാൻസാസ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ജെയിലെ പോരാട്ടത്തില്‍ അള്‍ജീരിയയെ എതിരില്ലാതെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു മെസിപ്പട. മൂന്ന് ഗോളുകളും പിറന്നതാകട്ടെ മെസിയുടെ മാന്ത്രികക്കാലില്‍ നിന്നും. ലോകകപ്പിലെ മെസിയുടെ ആദ്യ ഹാട്രിക്ക്!
Soccer Football - FIFA World Cup 2026 - Group J - Argentina v Algeria - Kansas City Stadium, Kansas City, Missouri, U.S. - June 16, 2026 Argentina's Lionel Messi celebrates scoring their third goal to complete his hat-trick with teammates REUTERS/Siphiwe Sibeko
മത്സരത്തിലുടനീളം അര്‍ജന്‍റീനയുടെ ആധിപത്യമായിരുന്നു. മല്‍സരം തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ മെസി അടിച്ച ഷോട്ട് ഗോൾവലയിലെത്തിയെങ്കിലും ഓഫ് സൈഡായിരുന്നു. തൊട്ടുപിന്നാലെ എട്ടാം മിനിറ്റിൽ അള്‍ജീരിയ താരം ഫാരെസ് ചൈബിയുടെ ഒരു ഷോട്ട് അര്‍ജന്‍റീനയുടെ വലയില്‍ കയറി, എന്നാല്‍ ഇതും ഓഫ് സൈഡായിരുന്നു.
പിന്നാലെ 17ാം മിനിറ്റില്‍ റോഡ്രിഗോ ഡി പോളിന്‍റെ മനോഹരമായ അസിസ്റ്റില്‍ മെസി വീണ്ടും ഗോള്‍വല കുലുക്കി. ലോകകപ്പിൽ മെസ്സിയുടെ 14–ാം ഗോൾ, അർജന്റീന ജഴ്‌സിയിൽ 118–ാം ഗോൾ. 60–ാം മിനിറ്റിലായിരുന്നു മെസിയുടെ രണ്ടാം ഗോള്‍. അലക്സിസ് മാക് അലിസ്റ്ററുടെ ഷോട്ട് അൾജീരിയൻ ഗോൾകീപ്പർ ലൂക്കാ സിദാൻ തട്ടിയകറ്റിയെങ്കിലും റീബൗണ്ടിലൂടെ മെസി അനായാസം ഗോളടിക്കുകയായിരുന്നു.
KANSAS CITY, MISSOURI - JUNE 16: Lionel Messi #10 of Argentina celebrates scoring his team's third and hat trick goal during the FIFA World Cup 2026 Group J match between Argentina and Algeria at Kansas City Stadium on June 16, 2026 in Kansas City, Missouri. Michael Steele/Getty Images/AFP (Photo by MICHAEL STEELE / GETTY IMAGES NORTH AMERICA / Getty Images via AFP)
76–ാം മിനിറ്റില്‍ മെസി മൂന്നാം ഗോളും നേടി. ലോകകപ്പിലെ മെസിയുടെ ആദ്യ ഹാട്രിക്കാണിത്. ഇതോടെ 16 ഗോളുകളുമായി ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ എന്ന റെക്കോർഡില്‍ മെസി ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെയ്ക്ക് ഒപ്പമെത്തി. തുടര്‍ന്ന് 79-ാം മിനിറ്റിൽ നിക്കോ പാസിന് വഴിമാറി മെസി മൈതാനം വിടുമ്പോൾ ഗാലറി എഴുന്നേറ്റ് നിന്ന് കൈയടിച്ചു... ആര്‍പ്പുവിളിച്ചു.... മെസി... മെസി... വിജയത്തോടെ ഗ്രൂപ്പ് ജെ-യിൽ മൂന്ന് പോയിന്റുമായി ഒന്നാം സ്ഥാനത്തേക്ക് പറന്ന് തങ്ങളുടെ കിരീടം ലക്ഷ്യമിട്ടുള്ള യാത്ര ഗംഭീരമാക്കി അർജന്റീന.