Italy's midfielder Manuel Locatelli (L) reacts as referee Clement Turpin (R) gives a red card to Italy's defender Alessandro Bastoni during the FIFA World Cup 2026 European qualification final football match between Bosnia-Herzegovina and Italy at the Bilino-Polje stadium in Zenica on March 31, 2026. (Photo by ELVIS BARUKCIC / AFP)
ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം നിയന്ത്രിക്കുന്നത് ഫ്രഞ്ചുകാരനായ ക്ലെമന്റ് ടർപിനാണ്. ക്രോയേഷ്യയ്ക്ക് എതിരെയാണ് മല്‍സരം. ഇംഗ്ലണ്ട് പരിശീലകനായ തോമസ് ടൂഹൽ ഒരുകാലത്ത് 'ഇ ഗ്രേഡ്' എന്ന് വിശേഷിപ്പിച്ച റഫറിയാണ് ക്ലെമന്റ് ടര്‍പിന്‍.
ടര്‍പിന്‍– ടൂഹല്‍ ക്ലാഷിന് പിന്നിലെന്ത്?
2023-ലെ ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ രണ്ടാം പാദത്തിൽ, മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ബയൺ മ്യൂണിക്ക് 1-1ന് സമനില വഴങ്ങിയ മത്സരത്തിൽ പ്രതിഷേധിച്ചതിന് ടൂഹലിനെ ടർപിൻ സ്റ്റാൻഡിലേക്ക് അയച്ചിരുന്നു. അന്ന് ബയണിന്റെ പരിശീലകനായിരുന്ന ടൂഹലിന് രണ്ട് മഞ്ഞക്കാർഡുകൾ നൽകിയാണ് ടർപിൻ പുറത്താക്കിയത്. ആ മത്സരത്തിന്റെ ആദ്യ പകുതിയിൽ അഞ്ച് താരങ്ങൾക്കാണ് ടർപിൻ കാർഡ് നൽകിയത്. ബയൺ താരം ഡയോട്ട് ഉപമെക്കാനോയ്ക്ക് നേരിട്ട് ചുവപ്പുകാർഡ് നൽകിയെങ്കിലും പിന്നീട് വാർ പരിശോധനയെ തുടർന്ന് തീരുമാനം പിൻവലിച്ചു. ഇരുപാദങ്ങളിലുമായി 4-1ന് സിറ്റി ബയണിനെ തോൽപിക്കുകയും ചെയ്തു.
‘രണ്ട് കാര്യങ്ങൾ കളിയുടെ നിലവാരത്തിനൊത്ത് ഉയർന്നില്ല. ഒന്ന് പിച്ച്, അത് അത്ര നല്ലതായിരുന്നില്ല. പിന്നെ റഫറിയും. നിർഭാഗ്യവശാൽ അതൊരു 'ഇ ഗ്രേഡ്' പ്രകടനമായിരുന്നു’ അന്ന് മത്സരശേഷം ടൂഹൽ പറഞ്ഞു. ‘പത്തിൽ ഒന്ന് മാർക്കാണ് ഞാൻ അദ്ദേഹത്തിന് നൽകുക’ എന്നും ടൂഹൽ പറയുകയുണ്ടായി.
കണ്ടതിനും കാണാത്തതിനും വിസിലൂതും!
കണ്ടതിനും കാണാത്തതിനും വിസിലൂതുന്ന റഫറിയാണ് ടര്‍പിന്‍ എന്ന് ഇംഗ്ലണ്ട് പരിശീലകന്‍ പറയുന്നു. ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിങ്ങാമുമായും ഫ്രഞ്ച് റഫറി മുമ്പ് കൊമ്പുകോർത്തിട്ടുണ്ട്. 2024-ലെ ചാംപ്യൻസ് ലീഗ് സെമി ഫൈനലിൽ ബയണിന്റെ ഹാരി കെയ്ൻ പെനൽറ്റിയെടുക്കാൻ ശ്രമിക്കുമ്പോൾ ശ്രദ്ധ തെറ്റിക്കാനെത്തിയ റയൽ മഡ്രിഡ് താരമായ ബെല്ലിങ്ങാമിനെ ടർപിൻ പെനൽറ്റി ഏരിയയിൽ നിന്ന് തള്ളിമാറ്റിയിരുന്നു.
അതേസമയം, റഫറിയെ നിയമിച്ചതിൽ ആശങ്കയില്ലെന്ന് ഇംഗ്ലണ്ട് മധ്യനിര താരം ജോർദാൻ ഹെൻഡേഴ്സൻ പറഞ്ഞു. ഇതൊരു ലോകകപ്പാണ്. ലോകത്തിലെ ഏറ്റവും മികച്ച റഫറിമാരാണ് ഇവിടെയുള്ളതെന്നാണ് കരുതുന്നത്. റഫറിയുടെ കാര്യം തങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയില്ല. പ്രകടനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ശ്രമിക്കുന്നതെന്നും ജോര്‍ദാന്ഡ ഹെന്‍ഡേഴ്സണ്‍ പറഞ്ഞു.
2021-ലെ യൂറോപ്പ ലീഗ് ഫൈനൽ, 2022-ലെ ചാംപ്യൻസ് ലീഗ് ഫൈനൽ, 2024-ലെ യൂറോപ്യൻ ചാംപ്യൻഷിപ്പിൽ സ്ലൊവേനിയയ്ക്കെതിരെ ഇംഗ്ലണ്ട് ഗോൾരഹിത സമനില വഴങ്ങിയ മത്സരം എന്നിവ നിയന്ത്രിച്ചതും ടർപിനാണ്.