ഒരു കാലത്ത് കളിക്കളം നിറഞ്ഞുനിന്ന നമ്മുടെ പ്രിയ ഫുട്ബോൾ താരം ഐ.എം.വിജയൻ ലോക കപ്പ് മത്സരങ്ങൾ കാണാൻ പോയില്ലെങ്കിലേ അത്ഭുതമുള്ളു. തുടരെ ഏഴാം ലോകകപ്പ് നേരിൽ കാണാൻ തയാറായി നിൽക്കുകയാണ് നമ്മുടെ അഭിമാനതാരം.
ഒരു കാലത്ത് വിജയനില്ലാതെ എന്ത് കാൽപന്ത് എന്ന് കരുതിയവരാണ് നാം. തൃശൂർ തേക്കിൻകാട് മൈതാനത്തിലും മുനിസിപ്പൽ സ്റ്റേഡിയത്തിലും തുടങ്ങിയ ആ ജൈത്രയാത്ര ലോകത്തിലെ എത്രയോ സ്റ്റേഡിയങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ആ പന്തടക്കം കണ്ട് ആവേശം കൊണ്ടവരാണ് നാം. കേരള പൊലീസിനെ കായിക ലോകത്തിന്‍റെ നെറുകയിലെത്തിച്ച മുൻ ഡിജിപി എം.കെ. ജോസഫ് തൃശൂരിൽനിന്ന് കണ്ടെടുത്ത് തിരുവനന്തപുരത്തു കൊണ്ടുപോയ മുത്ത് അവിടെനിന്ന് കൊൽക്കത്തയിലൂടെ സഞ്ചരിച്ച വഴികൾക്ക് കണക്കില്ല. 2002ലെ കൊറിയ- ജപ്പാൻ ലോകകപ്പാണ് ആദ്യമായി വിജയൻ നേരിൽ കണ്ടത്. ഇന്നും വിജയൻ ഓർക്കുന്ന ഏറ്റവും ഉജ്ജ്വലമായ ലോകകപ്പ് 2014 ൽ ബ്രസീലിൽ നടന്നതാണ്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഒറ്റ സെമിഫൈനലും ഫൈനലും മുടക്കിയിട്ടില്ല. അർജന്റീനയുടെ ആരാധകൻ ആണെങ്കിലും ഈ വർഷം റൊണാൾഡോ കപ്പടിക്കണമെന്ന ആഗ്രഹം നേരത്തെതന്നെ വിജയൻ പ്രകടിപ്പിച്ചിരുന്നു. ഗോപു നന്ദിലത്ത് സ്പോൺസർഷിപ്പിൽ ആണ് ഇത്തവണയും ലോകകപ്പ് യാത്ര. ഇന്ത്യയ്ക്ക് ലോകകപ്പ് കളിക്കാൻ പറ്റാത്തതിന്റെ സങ്കടം വിജയനുണ്ട്. പക്ഷേ നമ്മുടെ തൃശൂരുകാരൻ പയ്യൻ മലയാളികൾക്ക് വേണ്ടി ഒരു ലോകകപ്പു പോലും മുടങ്ങാതെ ഗാലറിയിലിരിക്കുന്നത് നമുക്ക് അഭിമാനമാണ്.