Image Credit: AP/ AFP
ഫിഫ ലോകകപ്പിന് തുടക്കമായതോടെ കായിക ലോകത്തിന്‍റെ മുഴുവന്‍ ശ്രദ്ധയും അമേരിക്കയിലേക്കാണെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. മിനിറ്റുകള്‍ക്കകമാണ് ആതിഥേയരായ അമേരിക്കയുടെ ആദ്യ മല്‍സരം. പരഗ്വായാണ് എതിരാളികള്‍. ഇതുവരെയുള്ള രീതികള്‍ വച്ചുനോക്കിയാല്‍ ഈ കളി കാണാന്‍ എത്തേണ്ടയാളാണ് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. എന്നാലിതാ ട്രംപ് യുഎസ്എയുടെ കളി കാണാന്‍ വരില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. അടുത്തയിടെ ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്ക്വയറില്‍ നടന്ന എന്‍ബിഎ ഫൈനല്‍ കാണാന്‍ ട്രംപ് എത്തിയത് ശ്രദ്ധിക്കപ്പെട്ടിരുന്നു.
ലോകകപ്പ് ടാസ്ക് ഫോഴ്സ് ചീഫ് എക്സിക്യുട്ടീവായ ആന്‍ഡ്രൂ ഗിലിയാനിയാണ് ട്രംപ് കളി കാണാന്‍ വരില്ലെന്ന് അറിയിച്ചത്. തിരക്ക് തന്നെ കാരണം. 'അമേരിക്കയുടെ ആദ്യ മല്‍സരം കാണാന്‍ ട്രംപ് എത്തില്ല. നല്ല തിരക്കാണ്. പക്ഷേ ലോകകപ്പിനായുള്ള കാര്യങ്ങളിലെല്ലാം ട്രംപിന്‍റെ മേല്‍നോട്ടമുണ്ട്' എന്നായിരുന്നു ഗിലിയാനിയുടെ വിശദീകരണം.
ഫ്ലാഗ് ഡേയിലും തന്‍റെ 80–ാം പിറന്നാള്‍ ആഘോഷങ്ങള്‍ക്കുമായി ട്രംപ് വാഷിങ്ടണ്‍ ഡിസിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ 250-ാം വാർഷികത്തോട് അനുബന്ധിച്ച് വൈറ്റ് ഹൗസിന്റെ സൗത്ത് ലോണിൽ യുഎഫ്സിയുടെ പരിപാടിക്കും ട്രംപ് മുന്‍കൈയെടുത്തിട്ടുണ്ട്.
ഇന്ത്യന്‍ സമയം ആറരയോടെയാണ് യുഎസ്എ– പരാഗ്വായ് മല്‍സരം നടക്കുക. മൗറീഞ്ഞോ പോച്ചെറ്റിയുടെ പരിശീലനത്തിലാണ് അമേരിക്കന്‍ ടീം ഇറങ്ങുന്നത്. ടിം റീമാണ് നായകന്‍.12–ാം തവണയാണ് യുഎസ്എ ലോകകപ്പില്‍ കളിക്കുന്നത്. ഗുസ്താവോ അല്‍ഫാറോയാണ് പരാഗ്വായുടെ പരിശീലകന്‍. 2025 നവംബറില്‍ നടന്ന സൗഹൃദ മല്‍സരത്തില്‍ യുഎസിനെ 2–1ന് പരാഗ്വായ് തോല്‍പ്പിച്ചിരുന്നു.