Image: Manorama

ചിലര്‍ കളം വാഴുന്നത് വേറിട്ട ഗോളാഘോഷ രീതികൊണ്ടാണ്. ലോകകപ്പിലും ലോക ഫുട്ബോളിലും താരങ്ങള്‍ പലതരം ഗോളാഘോഷങ്ങള്‍ നടത്തിയിട്ടുണ്ട്. ഈ ലോകകപ്പിലും വേറിട്ട ആഘോഷം കാണാനാകും. ഇതുവരെ ലോക ഫുട്ബോളില്‍ കണ്ട ചില വേറിട്ട ആഘോങ്ങള്‍ ഏതെന്ന് നോക്കാം. 

മെസ്സി ഗോൾ നേടുമ്പോഴെല്ലാം ആഘോഷിക്കുന്നത് ആകാശത്തേക്ക് നോക്കി ഇരുകൈകളിലെയും ചൂണ്ടുവിരലുകൾ ഉയർത്തിയാണ്. ഇത് മെസിയുടെ  മുത്തശ്ശിയോടുള്ള ആദരസൂചകമായാണെന്ന് മെസ്സി തന്നെ ഒരിക്കൽ വിശദീകരിച്ചിട്ടുണ്ട്.

വർഷങ്ങളായി റൊണാൾഡോയ്ക്ക് പലതരം ആഘോഷരീതികളുണ്ട്. സീ യൂ സെലിബ്രേഷന്‍ ആണ് സിഗ്നേച്ചര്‍ എങ്കിലും ഇവിടെ എടുത്തുപറയുന്നത് 2018 ലോകകപ്പിലെ ആഘോഷമാണ്. പോർച്ചുഗല്‍– സ്പെയിന്‍ മത്സരത്തിൽ ഗോൾ നേടിയ ശേഷം, റൊണാൾഡോ ഇരുകൈകളും വിടർത്തി ഓടിവന്ന് മുട്ടുകുത്തി തെന്നിനീങ്ങിയാണ് ആഘോഷിച്ചത്.

  1994ലെ ലോകകപ്പില്‍  ഗോള്‍ നേടിയ ശേഷം ബ്രസീല്‍ താരം ബെബറ്റോ  ആഘോഷിച്ച രീതി ആ കാലത്ത് ഏറെ ചര്‍ച്ചയായ ഒന്നായിരുന്നു. നെതര്‍ലന്‍ഡ്സിനെതിരായ ക്വാര്‍ട്ടറില്‍ ഗോള്‍ നേടിയ ശേഷം നടത്തിയ തൊട്ടിലാട്ടത്തിന് സഹതാരങ്ങളും പങ്കുചേര്‍ന്നു. ബെബറ്റോയ്ക്ക് ആ സമയത്ത് ഒരു കുഞ്ഞ് പിറന്നിരുന്നു.

ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെയുടെ ആഘോഷം അത്ര മികച്ചതോ രസകരമോ ആയിരുന്നില്ല. പക്ഷേ അദ്ദേഹം കാണിച്ച ധൈര്യമാണ് ഇവിടെ പ്രധാനം. ഗോൾ നേടിയ ശേഷമുള്ള ആ കരണംമറിച്ചിൽ ആയിരുന്നു അത്.  പൂർണമായി വിജയിച്ചില്ലെങ്കിലും, അങ്ങനെയൊരു സാഹസത്തിന് മുതിരാൻ ധൈര്യം കാണിച്ചത് ക്ലോസെ മാത്രമാണ്.   

1990ലെ ലോകകപ്പില്‍ കാമറൂണിന്റെ റോജര്‍ മില്ല ഗോള്‍ നേടിയ ശേഷം നടത്തിയ നൃത്തച്ചുവടുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ബ്രസീലിയന്‍ നൃത്തരൂപത്തിന്റെ ചുവടുകളാണ് മില്ല കാഴ്ചവച്ചത്. ഫ്രാന്‍സിന്റെ അന്റോയിൻ ഗ്രീസ്മാനാണ് ഗോളാഘോഷത്തിന് പുതുമ നല്‍കിയ മറ്റൊരു കളിക്കാരന്‍.  പ്രശസ്ത R ആൻഡ് B താരം ഡ്രേക്കിന്റെ 'ഹോട്ട്‌ലൈൻ ബ്ലിംഗ്' എന്ന മ്യൂസിക് വിഡിയോയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഗ്രീസ്മാന്‍ മൈതാനത്ത് തീര്‍ത്ത നൃത്തച്ചുവടുകള്‍ ആരാധകര്‍ ഏറെ ആഘോഷിച്ച ഒന്നാണ്.

ലോകകപ്പിൽ,  ഗോളടിച്ച ശേഷമുള്ള വേറിട്ട ആഘോഷങ്ങളുടെ പേരില്‍ പ്രശസ്തമായ ടീമാണ് ഐസ്‍ലൻഡ്. വലിയ മീൻ പിടിച്ച ശേഷം ഫോട്ടോ എടുക്കുന്നത്, നീന്തൽ മത്സരത്തിൽ പങ്കെടുക്കുന്നത്, പെൻഗ്വിനുകൾക്ക് ഭക്ഷണം കൊടുക്കുന്നത് തുടങ്ങി ഐസ്‌ലൻഡിന്റെ പല രസകരമായ ഗ്രൂപ്പ് ആഘോഷങ്ങളും പിന്നീട് ആരാധകർക്കിടയിൽ ചർച്ചയായി.  

ലൂയി സുവാരസിന്റെ ചുംബനങ്ങള്‍. ലോകകപ്പിൽ സൗദി അറേബ്യക്കെതിരായ ഗ്രൂപ്പ് മത്സരത്തിൽ യുറഗ്വായ്ക്കായി ഗോൾ നേടിയശേഷം സുവാരസ് തന്റെ കൈത്തണ്ടയിലും മൂന്നു വിരലുകളിലും ചുംബിക്കാറുണ്ട്. അത് ഭാര്യയ്ക്കും മൂന്നു മക്കൾക്കുമുള്ള സമർപ്പണമാണ്.  

ഗോൾ നേടിയ ശഷം കൈകൾ നെഞ്ചിൽ പിണച്ചുവെച്ച് മുകളിലേക്ക് നോക്കുന്നതാണ് കിലിയൻ എംബപെയുടെ രീതി. ഫിഫ ഗെയിം കളിക്കുന്നതിനിടെ തന്റെ ഇളയ സഹോദരൻ കണ്ടെത്തിയതാണ് ഈ ശൈലിയെന്ന് എംബപെ വെളിപ്പെടുത്തിയിട്ടുണ്ട്. ബ്രസീലിന്റെ സുല്‍ത്താന്‍ നെയ്മാര്‍ക്കുമുണ്ട് പല ഗോളാഘോഷ രീതികള്‍. ജമൈക്കൻ അത്‌ലീറ്റ് ഉസൈൻ ബോൾട്ടിന്റെ വിജയാഘോഷം അനുകരിച്ചത് മറ്റ് കായിക ഇനങ്ങള്‍ സ്വാധീനിക്കുന്നതായി മാറി.

Iconic Goal Celebrations in Football History:

Unique goal celebrations in football have captivated fans for decades. From Messi's tribute to his grandmother to Ronaldo's signature moves, players express joy through memorable gestures, with the FIFA World Cup often serving as a stage for iconic celebrations.