Italy's midfielder #05 Manuel Locatelli (L) reacts as French referee Clement Turpin (R) gives a red card to Italy's defender #21 Alessandro Bastoni (Bottom) during the FIFA World Cup 2026 European qualification final football match between Bosnia-Herzegovina and Italy at the Bilino-Polje stadium in Zenica on March 31, 2026. (Photo by ELVIS BARUKCIC / AFP)

File Image: AFP

ലോകകപ്പ് ഫുട്ബോളിലെ പുതിയ നിയമങ്ങള്‍ സജീവ ചര്‍ച്ചയാകുകയാണ്. എതിരാളിയുമായി തര്‍ക്കിക്കുമ്പോള്‍ മനഃപൂര്‍വം വാ പൊത്തിയാല്‍ ചുവപ്പ് കാര്‍ഡ് നല്‍കാനുള്ള തീരുമാനം ആണതില്‍ പ്രധാനം. വാര്‍ പരിശോധന വിപുലമാക്കിയതും മഞ്ഞക്കാര്‍ഡ് റദ്ദാക്കുന്നതില്‍ മാറ്റം വരുത്തിയതുമെല്ലാം വലിയ ചര്‍ച്ചകള്‍കള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. പകരക്കാരന്‍ കളത്തിലിറങ്ങുന്നതിലും ത്രോ ഇന്‍ എടുക്കുന്നതിലും സമയക്രമം പാലിച്ചില്ലെങ്കില്‍ പണിയാകും.

എതിരാളികളോടോ റഫറിയോടോ സംസാരിക്കുമ്പോൾ വാ പൊത്തുന്നത് താരത്തെ പുറത്താക്കുന്നതിലേക്ക് നയിക്കാം. വിവേചനപരമോ അപമാനകരമോ കായികവിരുദ്ധമോ ആയ സംഭാഷണങ്ങൾ തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ക്യാമറകൾക്ക് ചുണ്ടനക്കം വായിച്ചെടുക്കാൻ കഴിയാത്തവിധം, എതിരാളികളോട് പറയുന്നത് മറച്ചുവെക്കാൻ പ്രമുഖ താരങ്ങൾ ഈ രീതി ഉപയോഗിക്കാറുണ്ട്. റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് മനഃപൂർവം കളം വിടുന്ന കളിക്കാരനെ മത്സരത്തിൽനിന്ന് പുറത്താക്കും. കളിക്കാരെ കളം വിടാൻ പ്രേരിപ്പിക്കുന്ന ടീം ഒഫീഷ്യലുകൾക്കും ഈ നിയമം ബാധകമാകും. റഫറിയിങ്ങിനെച്ചൊല്ലി വർധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി. റഫറിയുമായി ആശയവിനിമയം നടത്താനുള്ള പ്രധാന ചുമതല ക്യാപ്റ്റനായിരിക്കും. മറ്റ് കളിക്കാർ, വാക്കുതർക്കത്തിൽ ഏര്‍പ്പെട്ടില്ലെങ്കില്‍ പോലും, റഫറിയെ വളഞ്ഞാൽ മഞ്ഞക്കാർഡ് ലഭിക്കാം. 

ഇതുവരെ നേരിട്ടുള്ള ചുവപ്പ് കാർഡുകളിൽ ഒതുങ്ങിയിരുന്ന വാറിന്റെ ഉപയോഗം, രണ്ടാമത്തെ മഞ്ഞക്കാർഡ് നൽകി കളിക്കാരനെ പുറത്താക്കുന്ന സാഹചര്യങ്ങളിലേക്കും വ്യാപിപ്പിക്കും. രണ്ടാമത്തെ മഞ്ഞക്കാർഡ് ലഭിക്കുന്ന സാഹചര്യങ്ങൾ, ആളുമാറി കാർഡ് നൽകുന്നത്, തെറ്റായി കോർണർ അനുവദിക്കുന്നത് എന്നിവയും ഇനി വാർ പരിശോധിക്കും. അനീതി കുറയ്ക്കുകയും റഫറിയിങ്ങിലെ പിഴവുകൾ തിരുത്തുകയുമാണ് ലക്ഷ്യം. വാർ നടപ്പിലാക്കിയതു മുതൽ ഫുട്ബോൾ ലോകത്ത് വലിയ ഭിന്നതകളുണ്ട്. അനീതി കുറയ്ക്കാനുള്ള ഒരു പ്രധാന ഉപകരണമായി ഇതിനെ അനുകൂലിക്കുന്നവർ കാണുമ്പോൾ, എതിർക്കുന്നവർ വാദിക്കുന്നത് ഇത് ഫുട്ബോളിന്റെ വേഗം കുറയ്ക്കുകയും, കൂടുതൽ സാങ്കേതികമാക്കുകയും,ചെയ്യുന്നു എന്നാണ്.

2026 ലോകകപ്പിൽ സമയം പാഴാക്കുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള സുപ്രധാന നിയമമാറ്റങ്ങൾ വരുന്നു. ത്രോ-ഇന്നുകളും ക്ലിയറൻസുകളും വൈകിക്കുന്നത് ഇനി കർശനമായ നിയന്ത്രണത്തിലാകും. കളിയുടെ ഒഴുക്ക്   തടസപ്പെടാതിരിക്കാനും മത്സരം കൂടുതൽ ആസ്വാദ്യകരമാക്കുകയുമാണ് ഇതിന്റെ ലക്ഷ്യം. ത്രോ-ഇൻ എറിയാനോ ഗോള്‍ കിക്ക് എടുക്കാനോ സമയം കളയുന്നുവെന്ന് റഫറിക്ക് ബോധ്യപ്പെട്ടാൽ, അഞ്ച് സെക്കൻഡ് കൗണ്ട്ഡൗൺ ആരംഭിക്കും. ഈ കൗണ്ട്ഡൗൺ ടൈമർ എല്ലാവർക്കും കാണാനാകും. കൗണ്ട്ഡൗൺ അവസാനിക്കുന്നതിന് മുമ്പ് പന്ത് കളിയിൽ തിരികെ എത്തിച്ചില്ലെങ്കിൽ, പന്തിന്റെ ഉടമസ്ഥാവകാശം എതിർ ടീമിന് ലഭിക്കും. ഗോൾ കിക്കിന്റെ കാര്യത്തിലാണെങ്കിൽ, എതിർ ടീമിന് കോർണർ കിക്ക് അനുവദിക്കും.

പകരക്കാരെ ഇറക്കുന്നതിലും കർശന നിയന്ത്രണം വരും. കളിക്കളത്തിൽനിന്ന് പിൻവലിക്കുന്ന താരത്തിന്റെ നമ്പർ ഇലക്ട്രോണിക് ബോർഡിൽ തെളിയുകയോ റഫറി ആംഗ്യം കാണിക്കുകയോ ചെയ്താൽ, പത്ത് സെക്കൻഡിനകം താരം പുറത്തുപോകണം. ഈ സമയപരിധി പാലിച്ചില്ലെങ്കിൽ, പകരക്കാരന് കളത്തിൽ പ്രവേശിക്കാൻ അടുത്ത സ്റ്റോപ്പേജ് വരെ കാത്തിരിക്കേണ്ടി വരും. കുറഞ്ഞത്  ഒരു മിനിറ്റെങ്കിലും കളി പൂർത്തിയായ ശേഷമുള്ള സ്റ്റോപ്പേജ് സമയത്തേ പകരക്കാരന് കളത്തില്‍ പ്രവേശിക്കാനാകൂ.  ഈ സമയത്ത് ടീം 10 പേരുമായി കളിക്കേണ്ടി വരും. മത്സരങ്ങളുടെ അവസാന നിമിഷങ്ങളിൽ സമയം പാഴാക്കാനായി കളിക്കാർ മനഃപൂർവം പതുക്കെ കളം വിടുന്ന പ്രവണത തടയുകയാണ് ഇതിന്റെ ലക്ഷ്യം. 

പരുക്കേറ്റുള്ള തടസ്സങ്ങൾക്കും പുതിയ നിയമം ബാധകമാണ്. വൈദ്യസഹായം ആവശ്യമുള്ള ഏതൊരു കളിക്കാരനും താൽക്കാലികമായി കളം വിടേണ്ടിവരും.  വിസിൽ മുഴങ്ങുമ്പോൾ പതുക്കെ കളത്തിന് കുറുകെ നടന്നുപോകുന്നതും കാണികളെ അഭിവാദ്യം ചെയ്യാൻ നിൽക്കുന്നതും പരുക്ക് അഭിനയിക്കുന്നതുമെല്ലാം 2026 ലോകകപ്പിൽ ടീമുകൾക്ക് വലിയ വില നൽകേണ്ടിവരുന്ന പ്രവൃത്തികളായി മാറും.  

കൂടുതൽ താരങ്ങൾക്ക് സസ്പെൻഷൻ ലഭിക്കുന്നത് ഒഴിവാക്കുന്നതിനായി, ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങൾക്കു ശേഷവും ക്വാർട്ടർ ഫൈനലുകൾക്കു ശേഷവും കളിക്കാർക്ക് ലഭിച്ച മഞ്ഞക്കാർഡുകൾ റദ്ദാക്കും.  2026ലെ ലോകകപ്പ് ഈ നിയമങ്ങളുടെ ഒരു പൂർണതോതിലുള്ള പരീക്ഷണമാകും. ഇത് ഫുട്ബോളിന്റെ സൗന്ദര്യം നഷ്ടപ്പെടുത്തുന്ന ഒന്നാണോ എന്ന് ടൂർണമെന്റിനു ശേഷമേ വ്യക്തമാകൂ.

ENGLISH SUMMARY:

The upcoming 48-team FIFA World Cup 2026 is set to experience a major regulatory overhaul aimed at maximizing playing time and curbing on-field dissent. Under the new guidelines, players can face a direct red card if they intentionally cover their mouths during verbal disputes with opponents or referees to prevent lip-reading. To tackle strategic time-wasting tactics, a highly visible 5-second dynamic countdown timer will be triggered during delayed throw-ins and goal kicks, risking structural turnover of ball possession to the opposing team. Furthermore, substituted players must exit the pitch within 10 seconds, failing which their team will be forced to play with 10 men until the subsequent authorized stoppage. Additionally, the scope of VAR is being expanded to evaluate second yellow cards, while card accumulations will be systematically wiped out after the group stages and the quarter-finals to prevent widespread player suspensions.