ലോകകപ്പിനുള്ള 26 അംഗ അര്‍ജന്റീനന്‍ ടീമിനെ ലയണല്‍ മെസി നയിക്കും. 2022ല്‍ ജയിച്ച ടീമിലെ 17 പേരെ ടീമില്‍ ഉള്‍പ്പെടുത്തി. മാർകസ് അക്യൂനയെ ഒഴിവാക്കി. അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദാന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ജെയിലാണ് അര്‍ജന്‍റീന. ലോകകപ്പ് ടീം പ്രഖ്യാപനത്തിനുള്ള സമയപരിധിയുടെ അവസാനം വരെ സസ്പെന്‍സ് നിലനിര്‍ത്തിയാണ് അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്കലോനി ടീമിനെ പ്രഖ്യാപിച്ചത്.
2022 ലെ ടൂർണമെന്റിന്റെ ഗോൾകീപ്പറായി തിരഞ്ഞെടുക്കപ്പെട്ട എമിലിയാനോ മാർട്ടിനെസും പ്രതിരോധക്കാരായ ലിസാൻഡ്രോ മാർട്ടിനെസും ക്രിസ്റ്റ്യൻ റൊമേറോയെയും ടീമിലുണ്ട്. ഇവരെ കൂടാതെ അലക്‌സിസ് മാക് അലിസ്റ്റർ, എൻസോ ഫെർണാണ്ടസ് എന്നിവരാണ് അര്‍ജന്‍റീനന്‍ ടീമില്‍ ഉള്‍പ്പെട്ട ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് താരങ്ങള്‍.
26 മത്സരങ്ങള്‍ കളിച്ച മെസിയുടെ പേരിലാണ് ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ്. മെസിയെ കൂടാതെ ആറു ലോകകപ്പ് കളിച്ച ഏകതാരം പോർച്ചുഗൽ ഫോർവേഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. തിങ്കളാഴ്ച മേജര്‍ സോക്കര്‍ ലീഗിലെ മത്സരത്തിനിടെ ഇന്റർ മയാമിക്കായി കളിക്കുന്ന മെസിയെ മത്സരത്തിനിടെ പിൻവലിച്ചിരുന്നു. താരത്തിന് പരിക്കുകളൊന്നുമില്ലെന്നും പേശി വലിവു കാരണമാണ് സബ്സ്റ്റിറ്റ്യൂട്ട് ചെയ്തതെന്നും ക്ലബ് വ്യക്തമാക്കി.
അര്‍ജന്‍റീനന്‍ ടീം
ഗോള്‍ കീപ്പര്‍ : ഹുവാൻ മുസ്സോ, ജെറോണിമോ റുള്ളി, എമിലിയാനോ മാർട്ടിനെസ്
പ്രതിരോധനിര : ലിയോനാർഡോ ബലേർഡി, നിക്കോളാസ് താഗ്ലിയാഫിക്കോ, ഗോൺസാലോ മോണ്ടിയേൽ, ലിസാൻഡ്രോ മാർട്ടിനെസ്, ക്രിസ്റ്റ്യൻ റൊമേറോ, നിക്കോളാസ് ഒട്ടാമെൻഡി, ഫകുണ്ടോ മെദിന, നഹുവൽ മോളിന.
മധ്യനിര : ലിയാൻഡ്രോ പരേഡെസ്, റോഡ്രിഗോ ഡി പോൾ, വലന്റീൻ ബാർക്കോ, ജിയോവാനി ലോ സെൽസോ, എസെക്വൽ പാലാസിയോസ്, അലക്സിസ് മാക് അലിസ്റ്റർ, എൻസോ ഫെർണാണ്ടസ്.
മുന്നേറ്റനിര : യൂലിയൻ അൽവാരസ്, ലയണൽ മെസ്സി, നിക്കോളാസ് ഗോൺസാലസ്, തിയാഗോ അൽമാഡ, ജൂലിയാനോ സിമിയോണി, നിക്കോ പാസ്, ഹൊസെ മാനുവൽ ലോപ്പസ്, ലൗട്ടാരോ മാർട്ടിനെസ്.