സൗദി പ്രോ ലീഗിൽ അൽ ഫയ്ഹക്കെതിരായ മത്സരത്തിനിടെ അൽ നസര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പരിക്ക്. മാസങ്ങള്‍ക്കകം ഫിഫ ലോകകപ്പ് ആരംഭിക്കാനിരിക്കെ പോര്‍ച്ചുഗല്‍ താരത്തിനുണ്ടായ പരുക്ക് ആരാധകരില്‍ ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും ആഴ്ചകള്‍ക്കകം താരം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. താരത്തിന് പരിക്കേറ്റതായി അല്‍ നസറും സ്ഥിരീകരിച്ചിട്ടുണ്ട്.
മത്സരത്തിൽ 81-ാം മിനിറ്റിലാണ് റൊണാള്‍ഡോയെ കളത്തിൽ നിന്ന് പിൻവലിച്ചത്. തുടയ്ക്കാണ് പരിക്കേറ്റത്. താരത്തിന് ഹാംസ്ട്രിങ് ഇന്‍ജുറി ഉണ്ടായതായാണ് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അൽ നസർ സ്ഥിരീകരിച്ചത്. ചികില്‍സ ആരംഭിച്ചിട്ടുണ്ടെന്നും താരത്തിന്‍റെ ആരോഗ്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും അല്‍ നാസര്‍ പറഞ്ഞു. താരത്തിന് രണ്ട് മുതൽ നാല് ആഴ്ച വരെ വിശ്രമം വേണ്ടിവന്നേക്കാം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എങ്കിലും ചികിത്സയോട് ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ച് ഈ വിശ്രമം നീളുകയും ചെയ്യാം.
അതേസമയം, ലോകകപ്പിൽ റൊണാൾഡോ പങ്കെടുക്കുമോ ഇല്ലയോ സംബന്ധിച്ച് ആശങ്ക വേണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂൺ മധ്യത്തിലാണ് ടൂർണമെന്റ് ആരംഭിക്കുന്നത്. അതിന് മുമ്പ് പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുക്കാൻ റൊണാള്‍ഡോയ്ക്ക് സമയമുണ്ട്. എന്നിരുന്നാലും, റൊണാൾഡോയ്ക്ക് പരിക്കേറ്റത് സ്വാഭാവികമായും പോർച്ചുഗൽ ആരാധകരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പ്രത്യേകിച്ചും ലോകകപ്പ് അടുത്തിരിക്കെ. റൊണാൾഡോയെ സംബന്ധിച്ചിടത്തോളവും വരാനിരിക്കുന്ന ലോകകപ്പ് നിര്‍ണായകമാണ്.