തര്‍ക്കം അവസാനിപ്പിച്ച് അല്‍ നസ്ര്‍ നിരയിലേക്ക് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ മടങ്ങിയെത്തുന്നു. പരിശീലന സെഷനില്‍ താരം പങ്കെടുത്തു. റൊണാള്‍ഡോയ്ക്കെതിരെ പരസ്യപ്രസ്താവന നടത്തിയ ക്ലബ് പ്രസിഡന്റിനെ പുറത്താക്കിയേക്കും.
കളിക്കാർക്കും മറ്റ് ജീവനക്കാർക്കും ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ചും ക്ലബ്ബിന്റെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് മാനേജ്‌മെന്റ്, എതിരാളികൾക്ക് അനുകൂലമായി പ്രവർത്തിക്കുന്നതിലുള്ള അതൃപ്തി പ്രകടിപ്പിച്ചുമായിരുന്നു 41-കാരനായ സൂപ്പർ താരം സമീപകാല മത്സരങ്ങളിൽ നിന്ന് വിട്ടുനിന്നത്. എതിരാളികളായ അൽ ഹിലാൽ കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ കരിം ബെൻസേമയെ സ്വന്തമാക്കിയതാണ് താരത്തെ പ്രകോപിപ്പിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. അൽ നസർ, അൽ ഹിലാൽ, അൽ ഇത്തിഹാദ്, അൽ അഹ്‌ലി എന്നീ ക്ലബ്ബുകളുടെയെല്ലാം ഭൂരിഭാഗം ഉടമസ്ഥാവകാശവും സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിനാണ്. കളിക്കാരുടെ ശമ്പളക്കുടിശ്ശിക നൽകുകയും ക്ലബ്ബിന്റെ ഭരണപരമായ സ്വയംഭരണാധികാരം പുനഃസ്ഥാപിക്കുകയും ചെയ്തതോടെ പ്രശ്നങ്ങൾക്ക് പരിഹാരമായെന്ന് അടുത്ത വൃത്തങ്ങൾ സ്ഥിരീകരിച്ചു. 'ക്ലബ്ബാണ് റൊണാൾഡോയെക്കാൾ വലുത്' എന്ന് പ്രസ്താവിച്ച ക്ലബ്ബ് പ്രസിഡന്റ് അബ്ദുല്ല അൽ-മാജിദിനെ തൽസ്ഥാനത്തുനിന്ന് നീക്കുമെന്നും സൂചനയുണ്ട്. പരിശീലനത്തിനെത്തുന്ന ചിത്രവും ക്രിസ്റ്റ്യാനൊ പങ്കുവച്ചു. ശനിയാഴ്ച അൽ-ഫത്തേഹിനെതിരെ നടക്കുന്ന മത്സരത്തിലായിരിക്കും ക്രിസ്റ്റ്യാനൊ മടങ്ങിവരുക