ദുലീപ് ട്രോഫി സെമി ഫൈനലില്‍ ഈസ്റ്റ് സോണിനായി രണ്ടാം ഇന്നിങ്സില്‍ തകര്‍ത്തടിച്ച് വൈഭവ് സൂര്യവംശി. സെന്‍ട്രല്‍ സോണിനെതിരെ 159 റണ്‍സ് പിന്തുടര്‍ന്ന ഈസ്റ്റ് സോണിനായി 43 പന്തില്‍ 40 റണ്‍സാണ് വൈഭവ് നേടിയത്. യാഷ് ഠാക്കൂറിന്‍റെ ഓവറില്‍ 18 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്.
Also Read: അഫ്ഗാനിസ്ഥാനെതിരായ ട്വന്‍റി 20; സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍
രണ്ടു സിക്സറും മൂന്നു ഫോറും അടങ്ങുന്നതായിരുന്നു വൈഭവിന്‍റെ ഇന്നിങ്സ്. ഇതില്‍ മൂന്നു ഫോറും മുഴുവന്‍ പിറന്നത് യാഷ് ഠാക്കൂറിന്‍റെ ഓവറിലാണ്. ആദ്യ പന്തില്‍ ഫോര്‍, തൊട്ടടുത്ത പന്തില്‍ സിക്സര്‍. പിന്നെ ഹാട്രിക്ക് ഫോറുകള്‍. തകര്‍പ്പന്‍ ഷോട്ടുകള്‍ക്ക് ശേഷം ഓവറിലെ അവസാന പന്തില്‍ രജിത് പടിതാറിന്‍റെ ക്യാച്ചിലാണ് വൈഭവ് പുറത്താകുന്നത്.
ലെഗ് സൈഡിലേക്ക് കളിക്കാൻ ശ്രമിച്ച വൈഭവിന്‍റെ ഷോട്ട് ബാറ്റില്‍ കൃത്യമായി കണക്ടായില്ല. ഡീപ് മിഡ് വിക്കറ്റിലേക്ക് ഉയർന്നു പൊങ്ങിയ പന്ത് പടിതാര്‍ ഓടി കയ്യിലൊതുക്കുകയായിരുന്നു. മല്‍സരത്തില്‍ നാലു വിക്കറ്റിന് ജയിച്ച ഈസ്റ്റ് സോണ്‍ ഫൈനലിലേക്ക് എത്തി. 159 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഈസ്റ്റ് സോണിനായി ക്യാപ്റ്റൻ ഇഷാൻ കിഷന്റെ 39 റൺസെടുത്തു.
ആദ്യ ഇന്നിങ്സില്‍ ഇരു ടീമുകളും 266 റണ്‍സാണെടുത്തത്. രണ്ടാം ഇന്നിങ്സില്‍ സെന്‍ട്രല്‍ സോണിനെ 158 റൺസിന് പുറത്താക്കാൻ ഈസ്റ്റ് സോണിനായി. പേസർമാരായ മുകേഷ് കുമാര്‍, മുഹമ്മദ് ഷമി എന്നിവര് ചേര്‍ന്ന് ഏഴു വിക്കറ്റെടുത്തു.