കൊളംബോയിൽ നടക്കുന്ന ഇന്ത്യ - ശ്രീലങ്ക രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ദിനത്തിൽ ഗ്രൗണ്ടിൽ വെച്ച് അച്ചടക്കലംഘനം നടത്തിയതിന് ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്‌സ്വാളിനും ശ്രീലങ്കൻ പേസർ അസിത ഫെർണാണ്ടോയ്ക്കും മാച്ച് ഫീയുടെ 25 ശതമാനം പിഴ വിധിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). പെരുമാറ്റച്ചട്ടം ലംഘിച്ച് ഏറ്റുമുട്ടിയ ഇരു കളിക്കാർക്കും പിഴയ്ക്ക് പുറമെ ഓരോ ഡിമെറിറ്റ് പോയിന്റ് വീതവും നൽകിയിട്ടുണ്ട്.
ഇന്ത്യൻ ഇന്നിംഗ്സിന്റെ 17-ാം ഓവറിൽ ജയ്‌സ്വാളിനെ ഫെർണാണ്ടോ പുറത്താക്കിയതിന് പിന്നാലെയാണ് പെട്ടെന്ന് തർക്കം ഉടലെടുത്തത്. ഗ്രൗണ്ടിൽ വെച്ച് ഇരുവരും നേർക്കുനേർ വരികയും തല തമ്മിൽ മുട്ടുകയുമായിരുന്നു. ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.12 ലംഘിച്ചതിനാണ് ഈ നടപടി.
മാച്ച് റഫറി ആന്റി പൈക്രോഫ്റ്റ് നിർദ്ദേശിച്ച ശിക്ഷാനടപടികൾ ഇരു കളിക്കാരും അംഗീകരിച്ചതിനാൽ ഔദ്യോഗിക ഹിയറിംഗിന്റെ ആവശ്യമുണ്ടായില്ലെന്ന് ഐസിസി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഓൺ-ഫീൽഡ് അമ്പയർമാരായ അഹ്സൻ റാസ, ഷർഫുദ്ദൗല ഇബ്നെ ഷാഹിദ്, മൂന്നാം അമ്പയർ റോഡ് ടക്കർ, നാലാം അമ്പയർ പ്രഗീത് രാംബുക്വെല്ല എന്നിവരാണ് പരാതി നൽകിയത്.
കഴിഞ്ഞ 24 മാസത്തിനിടെ ഇരുവരുടെയും ആദ്യ അച്ചടക്ക ലംഘനമാണിത്. സാധാരണയായി ഐസിസിയുടെ ലെവൽ 1 ലംഘനങ്ങൾക്ക് ഔദ്യോഗിക താക്കീത്, പരമാവധി 50 ശതമാനം മാച്ച് ഫീ പിഴ, ഒന്ന് അല്ലെങ്കിൽ രണ്ട് ഡിമെറിറ്റ് പോയിന്റുകൾ എന്നിവയാണ് ശിക്ഷയായി നൽകാറുള്ളത്.