File Image: Manorama
ഇന്ത്യ–ശ്രീലങ്ക ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ സിലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറുമായി നിര്‍ണായക കൂടിക്കാഴ്ചയ്ക്ക് ബിസിസിഐ. സെപ്റ്റംബറില്‍ അഗാര്‍ക്കറുടെ മൂന്നുവര്‍ഷ കാലാവധി പൂര്‍ത്തിയാകാനിരിക്കെയാണ് യോഗം. ചട്ടപ്രകാരം ഒരു വര്‍ഷം കൂടി നീട്ടിക്കിട്ടാനുള്ള അര്‍ഹത അഗാര്‍ക്കറിനുണ്ട്. എന്നാല്‍ സീനിയര്‍ താരങ്ങളുമായുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ, പ്രത്യേകിച്ചും രോഹിത് ശര്‍മയുടെ ഭാവി തീരുമാനിക്കുന്നതിലുണ്ടായ വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ കാലാവധി നീട്ടുന്നതില്‍ അനിശ്ചിതത്വമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2027 ഏകദിന ലോകകപ്പ് വരെ അഗാര്‍ക്കര്‍ സിലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി തുടരണമെന്നായിരുന്നു നേരത്തെ ബിസിസിഐ ആവശ്യപ്പെട്ടിരുന്നത്.
ജൂലൈയില്‍ നടന്ന ഇംഗ്ലണ്ട് പരമ്പരയോടെ വിരമിക്കണമെന്ന നിര്‍ദേശം സിലക്ടര്‍മാര്‍ രോഹിതിന് നല്‍കിയിരുന്നുവെങ്കിലും ഇതില്‍ നിന്നും വ്യത്യസ്തമായ പ്രതികരണമായിരുന്നു ബിസിസിഐ സെക്രട്ടറി ദേവജിത് സാക്കിയ നടത്തിയത്. രോഹിത് ക്രിക്കറ്റ് കളിക്കുന്ന കാലത്തോളം രാജ്യത്തെ പ്രതിനിധീകരിക്കുമെന്നായിരുന്നു അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.
2027 ലെ ഏകദിന ലോകകപ്പോടെ വിരമിക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് രോഹിത് പലവട്ടം തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ലോകകപ്പിന് മുന്‍പുള്ള ഏതെല്ലാം പരമ്പരകളില്‍ രോഹിതിന് കളിക്കാനാകുമെന്നത് അറിയിക്കാനും ബിസിസിഐ സിലക്ടര്‍മാരോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ രോഹിത് മാറിയാല്‍ മാത്രമേ യശ്വസിയെ പോലെയുള്ളവര്‍ക്ക് അവസരം നല്‍കാന്‍ കഴിയൂവെന്നും അത് ഇംഗ്ലണ്ട് പരമ്പര മുതല്‍ ആ തരത്തില്‍ മുന്നോട്ട് പോകണമെന്നുമായിരുന്നു സിലക്ടര്‍മാരുടെ നിലപാട്. അതുകൊണ്ട് തന്നെ സാക്കിയയുടെ പൊതുപ്രതികരണം അതൃപ്തിയുമുണ്ടാക്കി.
ആദ്യ രണ്ട് ഏകദിനങ്ങളിലും 11 ഉം 26 റണ്‍സെടുത്ത് പുറത്തായ രോഹിത് പക്ഷേ മൂന്നാം ഏകദിനത്തില്‍ 138 റണ്‍സെടുത്തു. ഇതോടെ വിന്‍ഡീസിനെതിരായ ഏകദിനപരമ്പരയില്‍ രോഹിതിനെ സിലക്ടര്‍മാര്‍ക്ക് ഒഴിവാക്കാന്‍ കഴിയാത്ത സ്ഥിതിയുമുണ്ടായി. കഴിഞ്ഞ വര്‍ഷമാണ് ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് രോഹിതിനെ നീക്കി ഗില്ലനെ അഗാര്‍ക്കറും സംഘവും കൊണ്ടുവന്നത്.