Image Credit: AP

  • രോഹിത് ശർമ്മയുമായുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ബിസിസിഐ ചീഫ് സെലക്ടർ അജിത് അഗാർക്കറെ മാറ്റിയേക്കുമെന്ന് റിപ്പോർട്ട്. വിവിഎസ് ലക്ഷ്മൺ പുതിയ സെലക്ടറായേക്കും.

ബിസിസിഐ ചീഫ് സെലക്ടര്‍ സ്ഥാനത്തു നിന്നും അജിത് അഗാര്‍ക്കറെ ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. രോഹിത് ശര്‍മയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഈ മാസം അവസാനത്തോടെ അഗാര്‍ക്കറെ മാറ്റുമെന്നാണ് വിവരം. മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍ ചീഫ് സെലക്ടറാകാനാണ് സാധ്യത. നിലവില്‍ ബെംഗളൂരുവിലെ സെന്‍റര്‍ ഓഫ് എക്സലസിന്‍റെ ചുമതലയിലാണ് ലക്ഷ്മണ്‍. 

2026 ജൂണ്‍ വരെയായിരുന്നു ചീഫ് സെലക്ടറായി അജിത് അഗാര്‍ക്കറുടെ കാലാവധി. മൂന്നു മാസത്തേക്ക് ബിസിസിഐ കാലാവധി നീട്ടി നല്‍കുകയായിരുന്നു. 2027 ഏകദിന ലോകകകപ്പ് വരെ ബിസിസിഐ അഗാര്‍ക്കറെ ചീഫ് സെലക്ടറായി നിലനിര്‍ത്തും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിനിടെ രോഹിത് ശര്‍മയുടെ ഏകദിന ക്രിക്കറ്റ് ഭാവിയുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകളാണ് കാര്യം വഷളാക്കിയത്. 

ഇംഗ്ലണ്ടിനെതിരായ മൂന്നു ഏകദിന മല്‍സരങ്ങളുള്ള പരമ്പര രോഹിതിന്‍റെ അവസാന മല്‍സരമാകുമെന്നായിരുന്നു വാര്‍ത്തകള്‍ വന്നത്. വരാനിരിക്കുന്ന മല്‍സരങ്ങളില്‍ നിന്നും രോഹിത് ശര്‍മയെ ഒഴിവാക്കുന്നതിനെ പറ്റി അഗാര്‍ക്കറിന്‍റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ടീം മാനേജ്മെന്‍റുമായി സംസാരിച്ചിരുന്നു. എന്നാല്‍ ഫൈനല്‍ മല്‍സരത്തില്‍ സെഞ്ചറിയടിച്ച് രോഹിത് ശര്‍മ സെലക്ടര്‍മാരുടെ വായടപ്പിച്ചു. 

രോഹിത് ടീമിനൊപ്പം തുടരുമെന്നും ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പറഞ്ഞത് ചീഫ് സെലക്ടറുമായി ആലോചിക്കാതെയായിരുന്നു. രോഹിത് ടീമിൽ തുടർന്നാൽ 2027 ലെ ഏകദിന ലോകകപ്പ് ഇന്ത്യക്ക് നേടാനാകില്ലെന്ന് വിശ്വസിക്കുന്നവരാണ് പല സെലക്ടര്‍മാരും. അതിനാൽ തങ്ങൾ വഞ്ചിക്കപ്പെട്ടതായി പല സെലക്ടർമാരും കരുതുന്നത്.  ഇതും പ്രശ്നങ്ങളുണ്ടാക്കിയെന്നാണ് ഹിന്ദി മാധ്യമമായ ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഇക്കാര്യം സെപ്റ്റംബറില്‍ നടക്കുന്ന ബിസിസിഐയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പരിഗണിക്കും. ശ്രീലങ്കന്‍ പര്യടനത്തിലെ ഇന്ത്യയുടെ പ്രകടനം ഗംഭീറിന്‍റെ ഭാവി തീരുമാനിക്കും. ഇന്ത്യ ജയിച്ചാല്‍ അഗാര്‍ക്കറിന് ലോകകപ്പ് വരെ തുടരാന്‍ അനുവദിച്ചേക്കാം എന്നും വിവരമുണ്ട്. അതേസമയം, ഇന്ത്യ തുടര്‍ച്ചയായ തോറ്റിട്ടും ബിസിസിഐ അവലോകന യോഗം ചേര്‍ന്നിട്ടില്ല. അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലെ 10 മത്സരങ്ങളിൽ എട്ടിലും തോറ്റിരുന്നു. 

ഇംഗ്ലണ്ട് പര്യടനം അവസാനിച്ചതിന് ശേഷം ഇത് നടക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും ഇന്ത്യന്‍ ടീം ശ്രീലങ്കയിലെത്തി കഴിഞ്ഞു. ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയുടെ അസുഖം കാരണമാണ് അവലോകന യോഗം നടക്കാത്തതെന്നാണ് വിവരം. 

ENGLISH SUMMARY:

BCCI is reportedly planning to remove Ajit Agarkar from his position as chief selector by the end of this month following controversies surrounding Rohit Sharma's future in ODI cricket. Agarkar's tenure had been extended by three months until June 2026, but tensions escalated after discussions to drop Rohit during the England tour backfired when the veteran batsman scored a century. Consequently, former Indian player VVS Laxman is emerging as a strong candidate to take over the role. Meanwhile, the upcoming Annual General Meeting in September and India's performance in Sri Lanka will be critical in deciding the final leadership structure.