ദുലീപ് ട്രോഫി ക്രിക്കറ്റിനുള്ള ഉത്തരമേഖലാ ടീമിൽ ഇന്ത്യൻ താരം അർഷ്ദീപ് സിങിനെ ഉൾപ്പെടുത്തി. ജമ്മു കശ്മീരിന്‍റെ വിക്കറ്റ് കീപ്പർ ബാറ്റർ കനയ്യവധവാനാണ് ടീമിനെ നയിക്കുക. രഞ്ജി ട്രോഫി നേടിയ ജമ്മു കശ്മീരിന്‍റെ ഏഴുതാരങ്ങള്‍ ഉത്തരമേഖല ടീമില്‍ ഉള്‍പ്പെട്ടു. ഈമാസം 23ന് ടൂർണമെന്‍റ് ആരംഭിക്കും.
ഇന്ത്യൻ ടീമിൽ പരിമിത ഓവർ മത്സരങ്ങളിലെ സ്പെഷലിസ്റ്റായ അർഷ്ദീപിനെ കഴിഞ്ഞവര്‍ഷം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും പരിക്കുകാരണം ചുവപ്പുപന്തിൽ അരങ്ങേറാൻ കഴിഞ്ഞിരുന്നില്ല. ദുലീപ് ട്രോഫിയില്‍ മികവുകാട്ടിയാല്‍ ഭാവിയില്‍ ടെസ്റ്റ് ടീമിലേക്കുള്ള വഴിതുറക്കും. ജമ്മു കശ്മീരിന് രഞ്ജിട്രോഫി നേടിക്കൊടുത്ത ക്യാപ്റ്റന്‍ കനയ്യ വധവാന്‍ ഉത്തരമേഖലയെയും നയിക്കും. മാത്രമല്ല ആറ് കശ്മീര്‍ കളിക്കാരും ടീമിലുണ്ട്. ഓപ്പണർ ഖമ്രാൻ ഇഖ്ബാൽ, ഓൾറൗണ്ടർ അബ്ദുൽ സമദ്, ഇടംകയ്യൻ സ്പിന്നർ ആബിദ് മുഷ്താഖ്, പേസർമാരായ സുനിൽ കുമാർ, യുധ്‌വീർ സിങ് എന്നിവരാണ് ടീമിലെത്തിയത്.
നേരത്തേ ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇടംനേടിയിരുന്ന ഹരിയാനയുടെ അൻഷുൽ കംബോജും ടീമിലുണ്ട്. പേസർ ആക്വിബ് നബിയാകട്ടെ ഇന്ത്യയ്ക്കായി അരങ്ങേറാനൊരുങ്ങുന്നു. ജമ്മു കശ്മീർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ താരങ്ങൾ ടീമിലുള്ളത് ഡൽഹിയിൽ നിന്നാണ്. ഓപ്പണർ സനത് സാംഗ്‌വാൻ, മുൻ ക്യാപ്റ്റൻ യഷ് ധുൽ, മധ്യനിര ബാറ്റർ ആയുഷ് ദൊസേജ, ബദോനി എന്നിവരാണ് ടീമിലെ ഡൽഹി താരങ്ങൾ.