കഴിഞ്ഞ ദിവസമാണ് അജിന്‍ക്യ രഹാനെ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളില്‍ നിന്നും വിരമിച്ചത്. കരിയറില്‍ ഇനി എന്ത് എന്ന സൂചന രഹാനെ വിടവാങ്ങല്‍ വിഡിയോയില്‍ തന്നിട്ടില്ല. തന്റെ കരിയറിലെ അടുത്ത ഘട്ടം എന്തായിരിക്കുമെന്നതിനെക്കുറിച്ച് വിടവാങ്ങൽ വിഡിയോയിൽ താരം സൂചനകളൊന്നും നൽകിയിട്ടില്ലെങ്കിലും, സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് രഹാനെയ്ക്ക് ഇനി ആശങ്കപ്പെടേണ്ടി വരില്ല. വിരമിക്കലിന് ശേഷവും ലക്ഷക്കണക്കിന് രൂപയുടെ വരുമാനം അദ്ദേഹത്തെ തേടിയെത്തും. ബിസിസിഐ നൽകുന്ന പെൻഷനാണ് ഇതിൽ പ്രധാനം
ബിസിസിഐയില്‍ നിന്നും വിരമിക്കുന്ന താരങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന പദ്ധതി നിലവിലുണ്ട്. 2022 ല്‍ പെന്‍ഷന്‍ തുക പരിഷ്കരിക്കുകയും ചെയ്തിരുന്നു. ഇതുപ്രകാരം, ഇന്ത്യയ്ക്കായി 85 ടെസ്റ്റ് മല്‍സരങ്ങള്‍ കളിച്ച രഹാനെയ്ക്ക് 70,000 രൂപ പെന്‍ഷന്‍ ലഭിക്കും. നേരത്തെ 50,000 രൂപയായിരുന്ന പെന്‍ഷന്‍ സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്‍റായിരുന്ന കാലത്താണ് ഉയര്‍ത്തിയത്.
ബിസിസിഐയുടെ ഔദ്യോഗിക പദവിയില്‍ തുടര്‍ന്നാല്‍ മാത്രമാണ് പെന്‍ഷന്‍ ലഭിക്കാതിരിക്കുക. ബിസിസിഐയുടെ ഭരണകാര്യങ്ങളിലോ പരിശീലക സ്ഥാനങ്ങളോ ഏറ്റെടുത്താല്‍ പെന്‍ഷന്‍ താല്‍കാലികമായി മരവിപ്പിക്കും.
ഇന്ത്യയ്ക്കായി 85 ടെസ്റ്റുകളും 90 ഏകദിനങ്ങളും 20 ട്വന്റി20 മത്സരങ്ങളും കളിച്ച രഹാനെ, 8414 റണ്‍സ് സ്കോർ ചെയ്തിട്ടുണ്ട്. ടെസ്റ്റിൽ 12 സെഞ്ചറികളും 26 അർധ സെഞ്ചറികളും സ്വന്തമാക്കി. ഏകദിനത്തിൽ മൂന്ന് സെഞ്ചറികളും 24 അർധ സെഞ്ചറികളുമുണ്ട്. 2023 ജൂലൈയിൽ വെസ്റ്റിൻഡീനെതിരായ ടെസ്റ്റ് പരമ്പരയിലാണ് താരം ഇന്ത്യൻ ജഴ്സിയിൽ അവസാനമായി കളിച്ചത്. 2020–21 ബോർഡർ ഗാവസ്കർ ട്രോഫിയിൽ പരുക്കിൽ വലഞ്ഞ ഇന്ത്യൻ ടീം ഓസ്ട്രേലിയൻ മണ്ണിൽ 2–1ന് വിജയിച്ചപ്പോൾ രഹാനെയായിരുന്നു ടീം ക്യാപ്റ്റൻ.