സിംബാബ്‍വെയ്ക്ക് എതിരെ തുടർച്ചയായ രണ്ടാം ട്വൻറി 20യിലും അർധ സെഞ്ചറിയടിച്ച് വൈഭവ് സൂര്യവംശി. സെഞ്ചറിയിലേക്ക് കുതിച്ച താരം 81 റൺസിൽ പുറത്തായി. 49 പന്തിൽ എട്ടു ഫോറും നാലു സിക്സും സഹിതമാണ് വൈഭവിൻറെ ഇന്നിങ്സ്. മൽസരത്തിൽ ഇന്ത്യ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുത്തു.
31 പന്തിലാണ് വൈഭവ് അർധ സെഞ്ചറി തികച്ചത്. ആറു ഫോറും രണ്ട് സിക്സും സഹിതമായിരുന്നു ഫിഫ്റ്റി. 16 വയസ്സ് തികയുന്നതിന് മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റിൽ രണ്ട് അർധ സെഞ്ചറി നേടുന്ന ഫുൾ-മെമ്പർ രാജ്യങ്ങളിൽ നിന്നുള്ള ഏക ബാറ്റർ എന്ന നേട്ടം സൂര്യവംശി സ്വന്തമാക്കി. രാജ്യാന്തര ക്രിക്കറ്റിൽ നേപ്പാളിൻറെ കുശാൽ മല്ലയാണ് നേരത്തെ 16 വയസ് തികയുന്നതിന് മുൻപ് അർധ സെഞ്ചറി തികച്ചത്.
ഗ്ലൗസ് ഊരിമാറ്റിയ ശേഷം വിരലുകൾ കൊണ്ട് 'A' എന്ന ഇംഗ്ലീഷ് അക്ഷരം കാണിച്ചാണ് വൈഭവ് അർധ സെഞ്ചറി ആഘോഷിച്ചത്. അമ്മയോടുള്ള ആദരസൂചകമായാണ് വൈഭവിൻറെ ആഘോഷം. ആരതി സൂര്യവംശി എന്നാണ് വൈഭവിൻറെ അമ്മയുടെ പേര്. ഐപിഎല്ലിലടക്കം വൈഭവ് സമാനരീതിയിൽ ആഘോഷിച്ചിട്ടുണ്ട്.
ടോസ് നേടിയ ശ്രേയസ് അയ്യർ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നാലു പന്തിൽ രണ്ടു റൺസെടുത്ത അഭിഷേക് ശർമ മറ്റൊരു മൽസരത്തിൽ കൂടി പരാജയപ്പെട്ടു. ഇന്ത്യയ്ക്കായി ഇഷാൻ കിഷൻ 26 പന്തിൽ 29 റൺസെടുത്തു. ശ്രേയസ് അയ്യർ 18 പന്തിൽ 27 റൺസും റിങ്കു സിങ് 14 പന്തിൽ 25 റൺസുമെടുത്ത് പുറത്തായി. പരുക്കേറ്റ പ്രിൻസ് യാദവിനു പകരം അശോക് ശർമയും ശിവം ദുബൈയ്ക്ക് പകരം സൂര്യാൻഷ് ഷെഡ്ജെയുമാണ് ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നത്.
സിംബാബ്‍വെയ്ക്കായി ബ്രാഡ് ഇവാൻസ് രണ്ടു വിക്കറ്റെടുത്തു.