Image: Instagram,AFP
മാഞ്ചസ്റ്ററില്‍ നടക്കുന്ന വനിതാ ടി20 ലോകകപ്പിനെത്തിയ പാക്കിസ്ഥാന്‍ ടീമില്‍ അടിമുടി പ്രശ്നങ്ങളെന്ന് റിപ്പോര്‍ട്ട്. അംഗങ്ങള്‍ തമ്മിലുള്ള കടുത്ത അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചും അസ്വാരസ്യങ്ങളെക്കുറിച്ചുമുള്ള സൂചനകള്‍ പുറത്തുവരുന്നതിനിടെ ടീമംഗത്തിന്റെ നിലപാടില്‍ ക്യാപ്റ്റന് അതൃപ്തി. ടീമിനകത്തെ മോശം അന്തരീക്ഷം പ്രകടനെത്തെപ്പോലും ബാധിക്കുന്നുവെന്ന തരത്തിലും വാര്‍ത്തകളുണ്ട്.
ടീമിനകത്തെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നിഷേധിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല. എങ്കിലും സോഷ്യല്‍മീഡിയകളിലും മുഖ്യധാരാ മാധ്യമങ്ങളിലും പാക് ടീമിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിറയുകയാണ്. ഇതിനിടെയാണ് പുതിയ സംഭവം പുറത്തുവരുന്നത്. ലോകകപ്പിനെത്തിയ ടീമംഗത്തിന്റെ മുറിയില്‍ ഭര്‍ത്താവ് താമസിക്കുന്നതാണ് പുതിയ വാര്‍ത്തകള്‍ക്ക് ആധാരം. ടീമംഗം ആലിയ റിയാസിനൊപ്പം ഒരേ മുറിയില്‍ ഭര്‍ത്താവ് കൂടി താമസിക്കുന്നതില്‍ ക്യാപ്റ്റന്‍ ഫാത്തിമ സന അതൃപ്തി പ്രകടിപ്പിച്ചെന്നാണ് സൂചന. സനയുടെ നിര്‍ബന്ധത്തെത്തുടര്‍ന്ന് ആലിയയുടെ ഭര്‍ത്താവ് അലി യൂനിസിനോട് മുറി ഒഴിയാനായി ആവശ്യപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
ടീമിന്റെ മെന്ററും അനൗദ്യോഗിക മുഖ്യ പരിശീലകനുമായ വഹാബ് റിയാസുമായി ടീമിന്റെ സെലക്ഷന്‍ കാര്യത്തിലുള്‍പ്പെടെ ക്യാപ്റ്റന്‍ സന ഫാത്തിമയ്ക്ക് അഭിപ്രായ വ്യത്യാസമുണ്ട്. ബംഗ്ലദേശിനെതിരായ മത്സരത്തിനു മുന്‍പ് പ്ലയിങ് ഇലവനില്‍ നിന്നും ആലിയയെ മാറ്റണമെന്ന് വഹാബ് റിയാസിനോട്, ഫാത്തിമ സന ആവശ്യപ്പെട്ടിരുന്നെങ്കിലും വഹാബ് ആലിയയെ ഉള്‍പ്പെടുത്തുകയായിരുന്നു. ഈ മത്സരത്തില്‍ ടീം പരാജയപ്പെട്ടതോടെ വഹാബാണ് എല്ലാത്തിനും ഉത്തരവാദിയെന്ന് പറഞ്ഞ് സന തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു.
മുതിര്‍ന്ന താരങ്ങളും പരിശീലകരുമായും മോശം ബന്ധം നിലനില്‍ക്കുന്നതും ടീമിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. പരിശീലകര്‍ നിര്‍ദേശിക്കുന്ന കാര്യങ്ങളൊന്നും ഗ്രൗണ്ടില്‍ നടപ്പാക്കാന്‍ താരങ്ങള്‍ക്ക് സാധിക്കാത്തതില്‍ കടുത്ത അസംതൃപ്തിയിലാണ് പരിശീലകസംഘവും. ടീമിനകത്തെ പ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ മൂന്നുനാലു വര്‍ഷത്തിനിടെ ടീമിന്റെ മുഖ്യപരിശീലകരെ അടിക്കടി മാറ്റേണ്ടിയും വന്നിരുന്നു. മാര്‍ക് കോള്‍സ്, ജുനൈദ് ഖാന്‍, ബാസിത് അലി, സലീം ജാഫര്‍, മുഷ്താഹിം റഷീദ് എന്നിവരുള്‍പ്പെടെ ടീമിന്റെ പരിശീലകരായെത്തിയിരുന്നു.