പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പന്തുചുരണ്ടല്‍ വിവാദം. ലാഹോര്‍ ഖലന്ദേഴ്‌സും കറാച്ചി കിങ്സുമായുള്ള മത്സരത്തിനിടെ ലാഹോര്‍ താരം ഫഖർ സമാനാണ് പന്തുചുരണ്ടിയത്. ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞതോടെ ഫഖര്‍ സമാനെ കയ്യോടെ പൊക്കി. എന്നാല്‍ പാക്ക് ക്രിക്കറ്റ് ബോര്‍ഡിന് മുന്നില്‍ ഫഖര്‍ ആരോപണങ്ങള്‍ നിഷേധിച്ചു. 

കറാച്ചി കിങ്സുമായുള്ള മത്സരത്തിന്‍റെ അവസാന ഓവറിലാണ് സംഭവം. ജയിക്കാന്‍ 14 റൺസായിരുന്നു കറാച്ചി ടീമിന് ആവശ്യം. പേസർ ഹാരിസ് റൗഫ് അവസാന ഓവർ എറിയുന്നതിന് മുന്‍പായാണ് സമാന്‍ പന്തുചുരണ്ടിയത്. ടീം ക്യാപ്റ്റന്‍ ഷഹീന്‍ ഷാ അഫ്രിഡി, ഫഖര്‍ സമാന്‍, റൗഫ് എന്നിവര്‍ ബൗളിങ് റണ്ണപ്പിന് സമീപം സംസാരിക്കുന്നതിനിടെ സമാന്‍ പന്തില്‍ കൃത്രിമം കാണിക്കുകയായിരുന്നു. ഇതിന്‍റെ വിഡിയോ കൃത്യമായി ടിവി ക്യാമറയില്‍ പതിഞ്ഞു. 

പിന്നാലെ അംപയര്‍ ഫൈസൽ അഫ്രീദി പന്ത് ആവശ്യപ്പെടുകയും പരിശോധിക്കുകയും ചെയ്തു. ഓൺ-ഫീൽഡ് അംപയറായ ഷർഫുദ്ദൗളയുമായി ചർച്ച നടത്തിയ ശേഷം പന്തില്‍ കൃത്രിമം കാണിച്ചത് ഉറപ്പിക്കുകയും കറാച്ചി ടീമിന് അഞ്ച് പെനാൽറ്റി റൺസ് അനുവദിക്കുകയും ചെയ്തു. അവസാന ആറ് പന്തുകളിൽ ഒന്‍പത് റൺസ് വേണ്ടിയിരുന്ന മത്സരത്തില്‍ കറാച്ചി ടീം മൂന്നു പന്ത് ബാക്കി നില്‍കെ ജയിച്ചു. 

ഫഖർ സമാനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ആദ്യ ഹിയറിങില്‍ ഫഖർ കുറ്റം നിഷേധിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ മറ്റൊരു വാദം കേൾക്കൽ നടക്കും. ശേഷമാണ് ശിക്ഷയില്‍ തീരുമാനമെടുക്കുക. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ഒരു മത്സരത്തിൽ നിന്ന് വിലക്കും. 

ENGLISH SUMMARY:

Fakhar Zaman is accused of ball tampering during a Pakistan Super League match between Lahore Qalandars and Karachi Kings. The incident, captured on camera, led to penalty runs for Karachi Kings and a subsequent hearing for the player.