ഇനി രണ്ടുമാസക്കാലം ഐപിഎല്‍ ആവേശത്തില്‍ ക്രിക്കറ്റ് ലോകം. ഉദ്ഘാടന മല്‍സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. കഴിഞ്ഞ സീസണില്‍ കിരീടാഘോഷത്തിനിടെ ജീവന്‍ വെടിയേണ്ടി വന്ന 11 ആരാധകരോടുള്ള ആദരസൂചകമായി പതിനൊന്നാം നമ്പര്‍ ജേഴ്സിയണിഞ്ഞാകും RCB ഇന്ന് പരിശീലനത്തിന് ഇറങ്ങുക. രാത്രി 7.30നാണ് പരിശീലനം.
പ്രധാന താരങ്ങളുടെ അഭാവത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെയും സൺറൈസേഴ്സ് ഹൈദരാബാദിന്‍റെയും ബോളിങ് നിര ദുർബലമാണ്. സ്ഥിരതയാർന്ന പ്രകടനത്തിലൂടെ ശ്രദ്ധേയനായ ജോഷ് ഹെയ്‌സൽവുഡ്, ഇടംകയ്യൻ പേസർ യാഷ് ദയാൽ എന്നിവർ ആർസിബി നിരയിലില്ല. ലൈംഗികാതിക്രമ ആരോപണം നേരിടുന്ന ദയാലിന് ഈ സീസൺ മുഴുവനായും നഷ്ടമാകും.പരിചയസമ്പന്നനായ പേസർ ഭുവനേശ്വർ കുമാർ, സ്പിന്നർമാരായ ക്രുനാൽ പാണ്ഡ്യ, സുയാഷ് ശർമ, ഇടംകയ്യൻ പേസർ മങ്കേഷ് യാദവ് എന്നിവരെയാകും പ്രധാനമായും ആശ്രയിക്കേണ്ടി വരിക. സൺറൈസേഴ്സ് നിരയിൽ നായകൻ പാറ്റ് കമിൻസ് ടൂർണമെന്‍റെ ആദ്യഘട്ടത്തിൽ കളിക്കില്ല.
പകരക്കാരുടെ നിര വലിയ ആത്മവിശ്വാസം നൽകുന്നില്ല. ബ്രൈഡൻ കാഴ്സ്, ജയ്ദേവ് ഉനദ്കട്, ഹർഷൽ പട്ടേൽ, ഹർഷ് ദുബെ എന്നിവർക്ക് ബാറ്റിങ്ങിന് അനുകൂലമായ ഫ്ലാറ്റ് പിച്ചുകളിൽ കാര്യമായ വെല്ലുവിളി നേരിടേണ്ടിവരും. ബോളിങ്ങിലെ ഈ പോരായ്മകൾ ബാറ്റിങ് കരുത്തുകൊണ്ട് മറികടക്കാമെന്ന പ്രതീക്ഷയിലാകും ഇരു ടീമുകളും. 230 റണ്‍സിന് മുകളില്‍ പ്രതീക്ഷിക്കാം.