താരങ്ങള്‍ക്കുള്ള വാർഷിക കരാർ പുനഃപരിശോധിക്കാൻ ബിസിസിഐ. മികച്ച പ്രകടനം നടത്തിയിട്ടും ജസ്പ്രീത് ബുംറയുടെ പ്രതിഫലം കുറഞ്ഞതാണ് പുനപരിശോധനയ്ക്ക് കാരണം.
എ പ്ലസ് ഗ്രേഡിലുണ്ടായിരുന്ന വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവർക്ക് 7 കോടി രൂപയായിരുന്നു പ്രതിഫലം. ഇക്കുറി എ പ്ലസ് ഗ്രേഡ് ഒഴിവാക്കി. കോലിയും രോഹിത്തും ജഡേജയും ഒന്നോ രണ്ടോ ഫോർമാറ്റുകളിൽനിന്ന് വിരമിച്ചതിനാൽ അവരെ ഗ്രേഡിൽ തരംതാഴ്ത്തിയത് സ്വാഭാവികം. എന്നാൽ, എല്ലാ ഫോർമാറ്റുകളിലും കളിക്കുന്ന ബുംറയ്ക്ക് ഇതുപ്രകാരം വർഷം 2 കോടി രൂപയുടെ നഷ്ടമുണ്ടാകും. ബുംറയുടെ പ്രതിഫലം 7 കോടിയിൽനിന്ന് 5 കോടിയായി കുറയ്ക്കുന്നത് അനീതിയാണെന്ന വിലയിരുത്തലുണ്ട്. മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ഗ്രേഡിൽ താഴോട്ടുപോയ മറ്റു താരങ്ങളുമുണ്ട്. അതിനാലാണ് കരാർ തുകകളിൽ പുനഃപരിശോധന നടത്തുന്നത്.
ഫെബ്രുവരിയിലാണ് വാര്‍ഷിക കരാര്‍ പുറത്തിറക്കിയത്. മുപ്പത് സീനിയർ പുരുഷ താരങ്ങൾക്കാണ് കേന്ദ്ര കരാർ നൽകിയിരിക്കുന്നത്. ഏകദിന ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നീ മൂന്നുപേർ മാത്രമാണ് നിലവിലെ ഏറ്റവും ഉയർന്ന ഗ്രേഡായ 'എ' വിഭാഗത്തിൽ ഇടംപിടിച്ചത്.