Image: X,BCCI

Image: X,BCCI

ട്വന്റി20 ലോകകപ്പില്‍ സഞ്ജുവിനെ ടീമിലേക്ക് തിരിച്ചെത്തിച്ച ഹെഡ് കോച്ച് ഗൗതം ഗംഭീറിനെ പ്രശംസിച്ച് മുന്‍ പാക്കിസ്ഥാന്‍ ബൗളര്‍ ഷോയിബ് അക്തര്‍. സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താനായി ഗംഭീര്‍ മാനേജ്മെന്റിനുള്ളില്‍ പലരുമായും വാദത്തിലേര്‍പ്പെട്ടെന്നും പല തരത്തിലുള്ള പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് സഞ്ജുവിനെ തിരിച്ചെത്തിക്കാന്‍ മാനേജ്മെന്റ് തയാറായതെന്നും അക്തര്‍ പറയുന്നു. ഹെഡ് കോച്ചിന്റെ പരിശ്രമങ്ങള്‍ക്ക് വലിയ കയ്യടിയാണ് പാക് താരം നല്‍കുന്നത്. 

പിടിവി സ്പോര്‍ട്സ് ഷോയില്‍ സംസാരിക്കവേയാണ് താരം ഗൗതം ഗംഭീറിന്റെ തീരുമാനത്തെക്കുറിച്ചും സഞ്ജുവിന്റെ പ്രകടനത്തെക്കുറിച്ചും വാചാലനായത്. ‘താന്‍ ഇന്ത്യയിലുണ്ടായിരുന്ന 2015 കാലത്ത് തന്നെ സഞ്ജുവിനെക്കുറിച്ച് വലിയ തോതിലുള്ള ചര്‍ച്ചകളും പ്രതീക്ഷകളുമുണ്ടായിരുന്നെന്നും ഷോയിബ് അക്തര്‍ പറയുന്നു. അന്ന് എം.എസ്. ധോണി, ദിനേഷ് കാർത്തിക് തുടങ്ങിയ വിക്കറ്റ് കീപ്പർമാർ ടീമിലുള്ളതിനാലാണ് സഞ്ജുവിന് സ്ഥിരമായി അവസരങ്ങൾ ലഭിക്കാൻ കാത്തിരിക്കേണ്ടിവന്നത്. ഗംഭീര്‍ ഇന്ന് എല്ലാവരോടും പോരാടിയാണ് സഞ്ജുവിനെ ടീമിലെത്തിച്ചത്’– അക്തര്‍ പറയുന്നു. 

ഈ ടൂര്‍ണമെന്റില്‍ തന്നെ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ വിഷയമാണ് സഞ്ജു സാംസണിന്റെ തിരിച്ചുവരവും ഫോമും പിന്നീടുണ്ടായ തകര്‍പ്പന്‍ പ്രകടനവും. ദക്ഷിണാഫ്രിക്കയോട് ഇന്ത്യ തോല്‍വി ഏറ്റുവാങ്ങിയതിനു പിന്നാലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിലാണ് സഞ്ജു ഇന്ത്യയുെട പ്ലേയിങ് ഇലവനിലേക്ക് തിരിച്ചെത്തിയത്. കടുത്ത സമ്മര്‍ദ്ദത്തിനിടെയിലും താരം 97 റണ്‍സ് അനായാസം അടിച്ചുകൂട്ടി ഇന്ത്യയെ വിജയത്തിലെത്തിച്ചു. 

അതേ ഫോം സെമിഫൈനലിലും തുടര്‍ന്നതോടെ ഇംഗ്ലണ്ടിനെതിരെ 42 പന്തില്‍ നിന്നും 89 റണ്‍സ് അടിച്ചുകൂട്ടി. ടൂർണമെന്റിൽ ഇതുവരെ 232 റൺസ് അടിച്ചുപറപ്പിച്ച സഞ്ജുവിന്റെ ശരാശരി 77.33-ഉം സ്ട്രൈക്ക് റേറ്റ് 201.73-ഉം ആണ്. ന്യൂസിലന്റിനെതിരായ ഇന്നത്തെ ഫൈനലിലും സ‍‍ഞ്ജുവിലാണ് ടീമിന്റെ പ്രതീക്ഷ. 

ഇംഗ്ലണ്ടിനെതിരെ 89 റണ്‍സ് നേടിയതോടെ ഒരു ട്വന്റി 20 ലോകകപ്പ് നോക്കൗട്ട് മത്സരത്തില്‍ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരം എന്ന വിരാട് കോലിയുെട റെക്കോർഡിനൊപ്പവും സഞ്ജുവെത്തി. മാത്രമല്ല ഈ ടൂർണമെന്റിൽ 16 സിക്സറുകളാണ് സഞ്ജു പറത്തിയത്. ഒരു ടി20 ലോകകപ്പ് പതിപ്പിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന ഇന്ത്യൻ താരം എന്ന രോഹിത് ശർമ്മയുടെ (15 സിക്സറുകൾ) റെക്കോർഡും അതോടെ സഞ്ജു മറികടന്നു.  

Sanju Samson's T20 World Cup Comeback Praised by Shoaib Akhtar:

Sanju Samson's remarkable comeback in the T20 World Cup, fueled by Head Coach Gautam Gambhir's efforts, has drawn praise from former Pakistan bowler Shoaib Akhtar. Akhtar highlighted Gambhir's determination in getting Samson into the team despite internal discussions, emphasizing Samson's subsequent stellar performances that have significantly contributed to India's campaign.