indian-team

പേടിപ്പിച്ചെങ്കിലും ഇന്ത്യന്‍ ആവേശത്തിന് മുന്നില്‍ ഇംഗ്ലണ്ട് വീണു. ഇനി ഇന്ത്യയുടെ കളി ഫൈനലില്‍. ട്വന്‍റി 20 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യ ഉയര്‍ത്തിയ 253 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ട് ഇന്നിങ്സ് 246 ല്‍ അവസാനിച്ചു. കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തിയെങ്കിലും ഏഴു റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ഇന്ത്യ– ന്യൂസീലന്‍ഡിെന നേരിടും. സഞ്ജുവിന്‍റെ 89 റണ്‍സ് ഇന്നിങ്സിന് ജേക്കബ് ബെഥല്‍ സെഞ്ചറിയുമായി മറുപടി നല്‍കിയതോടെയാണ് ഇംഗ്ലണ്ടിന് വിജയ പ്രതീക്ഷ വന്നത്. എന്നാല്‍ അവസാന ഓവറുകള്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ ഇന്ത്യ മത്സരം കയ്യിലാക്കി. 

ജേക്കബ് ബെഥലിന്‍റെ 45 പന്തില്‍ 105 റണ്‍സ് പ്രകടനം ഇംഗ്ലണ്ടിന് വിജയ പ്രതീക്ഷ നല്‍കിയെങ്കിലും ബുറം എറിഞ്ഞ 18-ാം ഓവറില്‍ ആകെ വഴങ്ങിയത് ആറു റണ്‍സ്. ഹര്‍ദിക് പാണ്ഡ്യ എറിഞ്ഞ 19-ാം ഓവറിലെത്തുമ്പോള്‍ വിജയലക്ഷ്യം 12 പന്തില്‍ 39 റണ്‍സ് എന്ന നിലയിലായിരുന്നു. ഒന്‍പത് റണ്‍സ് മാത്രമാണ് പാണ്ഡ്യ വിട്ടുകൊടുത്തത്. ഇതോടെ അവസാന ഓവറില്‍ 30 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് സമ്മര്‍ദ്ദമായി. ശിവം ദുബൈ എറിഞ്ഞ ഓവറിലെ ആദ്യ പന്തില്‍ സെഞ്ചറി നേടിയ ബെഥലിനെ റണ്ണൗട്ടാക്കിയതോടെ കളി ഇന്ത്യയുടെ വരുതിയിലായി. ശിവം ദുബൈ 22 റണ്‍സ് വഴങ്ങിയെങ്കിലും ഏഴു വിക്കറ്റ് ജയത്തോടെ ഇന്ത്യ ഫൈനലിലേക്ക്.

ആദ്യ ഓവറില്‍ മൂന്ന് ബൗണ്ടറി അടക്കം 13 റണ്‍സുമായി ഇംഗ്ലീഷ് ഓപ്പണര്‍മാര്‍ തുടക്കം ഗംഭീരമാക്കിയെങ്കിലും ഇന്ത്യന്‍ ബൗളര്‍മാരും വിട്ടുകൊടുത്തില്ല. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ഓപ്പണര്‍ ഫില്‍പ് സാള്‍ട്ടിനെ (5 റണ്‍സ്) ഹര്‍ദിക് പാണ്ഡ്യ പുറത്താക്കി. തൊട്ടടുത്ത ഓവറുകളില്‍ ബട്‍ലറിന്‍റെ നേതൃത്വത്തില്‍ മികച്ച സ്കോര്‍ നേടാന്‍ ഇംഗ്ലണ്ടിനായി. സ്കോര്‍ 32 ല്‍ എത്തിയപ്പോള്‍ ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിനെ (ഏഴു റണ്‍സ്)  ബുംറ പുറത്താക്കി. പിന്നീട് വന്ന ജേക്കബ് ബെഥൽ ബുംറയെ സിക്സറിടിച്ചാണ് തുടങ്ങിയത്. ആറാം ഓവറില്‍ വരുണ്‍ ചക്രവര്‍ത്തിയെ തുടരെ മൂന്ന് സിക്സറിടിച്ച ബെഥലാണ് ഇംഗ്ലണ്ട് ഇന്നിങ്സിന് ജീവന്‍ നല്‍കിയത്. എന്നാല്‍ ഇതേ ഓവറിലെ അഞ്ചാം പന്തില്‍ ബട്‍ലറിനെ വരുണ്‍ ബൗള്‍ഡാക്കി. 17 പന്തില്‍ ഒരു സിക്സറും നാലു ബൗണ്ടറിയുമാണ് ബട്‍ലര്‍ നേടിയത്.  

പവര്‍ പ്ലേയില്‌ 68-3 എന്ന നിലയിലായ ഇംഗ്ലണ്ട് ബെഥലിന്‍റെ ഷോട്ടുകള്‍ക്ക് പിന്നാലെ ഒന്‍പതാം ഓവറില്‍ നൂറ് കടന്നു. ബെഥലിനൊപ്പം വില്‍ ജാക്സും ചേര്‍ന്നതോടെ സ്കോര്‍ വേഗത്തില്‍ 170 കടന്നു. 39 പന്തില്‍ 77 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഇവരും ചേര്‍ന്നുണ്ടാക്കിയത്. സ്കോര്‍ 172 റണ്‍സില്‍ നില്‍ക്കുമ്പോഴാണ് 35 റണ്‍സെടുത്ത വില്‍ ജാക്സ് പുറത്താകുന്നത്. അര്‍ഷദീപിനാണ് വിക്കറ്റ്. പിന്നീട് വന്ന സാം കറണ്‍ (18) പിന്തുണ നല്‍കിയെങ്കിലും വിജയത്തിലേക്ക് എത്തിക്കാനായില്ല. 

ഇന്ത്യയ്ക്കായി ഹര്‍ദിക് പാണ്ഡ്യ രണ്ടു വിക്കറ്റ് വീഴ്ത്തി. ഇന്ത്യന്‍ ബൗളിങില്‍ വരുണ്‍ ചക്രവര്‍ത്തി നാലോവറില്‍ 64 റണ്‍സ് വഴങ്ങി. അര്‍ഷദീപിനെ നാലോവറില് 51 റണ്‍സാണ് ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാര്‍ അടിച്ചത്. 38 റണ്‍സ് വഴങ്ങിയ ഹര്‍ദികും 33 റണ്‍സ് വഴങ്ങിയ ബുംറയുമാണ് മികച്ചു നിന്നത്. 

ഇന്ത്യയുടെ വമ്പന്‍ സ്കോറിന് അടിത്തറയിട്ട സഞ്ജുവാണ് മാന്‍ ഓഫ് ദി മാച്ച്. 42 പന്തില്‍ 89 റണ്‍സാണ് സഞ്ജു നേടിയത്. എട്ട് ഫോറും ഏഴു സിക്സറും അടങ്ങുന്നതാണ് സഞ്ജുവിന്‍റെ ഇന്നിങ്സ്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് സഞ്ജു അര്‍ധ സെഞ്ചറി േനടുന്നത്.  ശിവം ദുബൈ (25 പന്തി്ല്‍ 43), സൂര്യകുമാര്‍ യാദവ് (ആറു പന്തില്‍ 11), തിലക് വര്‍മ (ഏഴു പന്തില്‍ 21) ഹര്‍ദിക് പാണ്ഡ്യ (12 പന്തില്‍ 27) എന്നിവരും മികച്ച രീതിയില്‍ ബാറ്റു ചെയ്തു.  നാലോവര്‍ പന്തെറിഞ്ഞ ജോഫ്ര ആര്‍ച്ചര്‍ 61 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു. സാം കരന്‌ നാലോവറില്‍ 53 റണ്‍സ് വഴങ്ങി. ഇംഗ്ലീഷ് ബൗളിങ് നിരയില്‍ നാലോവര്‍ പന്തെറിഞ്ഞ എല്ലാവരും 40 റണ്‍സ് വഴങ്ങി.

ENGLISH SUMMARY:

India secured a thrilling seven-run victory over England at Wankhede Stadium to storm into the T20 World Cup final. Despite a formidable target of 254 set by India, England’s Jacob Bethell kept the contest alive with a stunning 105 off 45 balls. Hardik Pandya emerged as the hero of the death overs, conceding only nine runs in the nineteenth over to shift the momentum back to India. The high-scoring semifinal saw crucial breakthroughs from Jasprit Bumrah and Varun Chakaravarthy at pivotal moments to dismantle the English top order. India successfully defended their total as Bethell was run out in the final over, ending England’s chase at 246 runs. This victory sets the stage for a grand finale where India will face New Zealand at the Narendra Modi Stadium in Ahmedabad.