ചന്ദ്രഗ്രഹണത്തെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകീട്ട് നിശ്ചയിച്ച പരിശീലനം മാറ്റി ഇന്ത്യന്‍ ടീം. വൈകീട്ട് ആറു മണിക്കായിരുന്നു മുംബൈയിലെ വാഖഡെ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ടീമിന്‍റെ പരിശീലനം പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ 5.30 ഓടെ പരിശീലനം മാറ്റിവെയ്ക്കുകയായിരുന്നു. ചന്ദ്രഗ്രഹണ സമയത്ത് ചെയ്യുന്ന കാര്യങ്ങള്‍ അശുഭകരമായി കണക്കാക്കുന്നതിനാലാണ് ടീം പരിശീലനം മാറ്റിയതെന്നാണ് വിവരം.
ഇന്നലെ വൈകീട്ട് 3.20 മുതല്‍ 6.47 വരെയായിരുന്നു ചന്ദ്രഗ്രഹണം. ഇന്ത്യയില്‍ 6.26 മുതലാണ് ചന്ദ്രനെ കണ്ടതുടങ്ങിയത്. ചന്ദ്രഗ്രഹണം ആയതിനാൽ നല്ലത് ചെയ്യുന്നത് ഒഴിവാക്കണമെന്ന് ടീമില്‍ ആവശ്യം ഉയര്‍ന്നു. ഇംഗ്ലണ്ടിനെകിരെ സെമി കളിക്കേണ്ട ടീം പോസ്റ്റീവായി തുടങ്ങാന്‍ വേണ്ടിയാണ് പരിശീലനം ചന്ദ്രഗ്രഹണത്തിന് ശേഷമാക്കിയത്. ഇതിന് ടീം മാനേജ്മെന്‍റും അനുമതി നല്‍കിയതോടെ നേരത്തെ നിശ്ചയിച്ച സമയത്തില്‍ നിന്നും ഒരു മണിക്കൂര്‍ വൈകിയാണ് ഇന്ത്യയുടെ പരിശീലനം ആരംഭിച്ചത്.
7.30 നാണ് ഇന്ത്യന്‍ ടീം പരിശീലനത്തിന് എത്തിയത്. ഫീല്‍ഡിങ് പരിശീലനമാണ് ആദ്യം ആരംഭിച്ചത്. നെറ്റ്സില്‍ ഹര്‍ദിക് പാണ്ഡ്യെയാണ് ആദ്യം ബാറ്റു ചെയ്ത് തുടങ്ങിയത്. രണ്ടു മണിക്കൂറിലധികം ഹര്‍ദിക് ബാറ്റു ചെയ്തു. ഓപ്പണര്‍ അഭിഷേക് ശര്‍മ ബൗളിങ്, ഫീല്‍ഡിങ് പരിശീലനത്തിന് ശേഷമാണ് ബാറ്റ് ചെയ്യാനെത്തിയത്. സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ തിളങ്ങിയ സഞ്ജു പരിശീലനത്തിനിടെ പുൾ ഷോട്ടുകളിലും ഡ്രൈവ് ഷോട്ടുകളിലുമാണ് കൂടുതല്‍ നേരം പരിശീലിച്ചു.
വ്യാഴാഴ്ച മുംബൈയിലെ വാഖഡെ സ്റ്റേഡിയത്തിലാണ് ഇന്ത്യ– ഇംഗ്ലണ്ട് രണ്ടാം സെമി ഫൈനല്‍. വെസ്റ്റീന്‍ഡീസിനെതിര തകര്‍പ്പന്‍ വിജയത്തോടെയാണ് ഇന്ത്യ സെമി ഉറപ്പിച്ചത്. ഇന്ന് രാത്രി ഏഴിനാണ് ആദ്യ സെമി. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം.