India's Sanju Samson, centre, during a practice session ahead of the ICC Men's T20 World Cup 2026 cricket match between India and Zimbabwe, at M. A. Chidambaram Stadium in Chennai, Tuesday, Feb. 24, 2026. (PTI Photo/R SenthilKumar) (PTI02_24_2026_000437B)
ട്വന്റി 20 ലോകകപ്പില്‍ സിംബാബ്‌വെയ്ക്കെതിരെ ഇന്ത്യക്ക് ഇന്ന് നിർണായകപോരാട്ടം. നെറ്റ് റൺ റേറ്റിൽ വൻ ഇടിവു സംഭവിച്ചതിനാൽ, ടൂർണമെന്റിൽ നിലനിൽക്കാൻ ഇന്ത്യക്ക് സിംബാബ്്വെയ്ക്കെതിരെ മികച്ച മാർജിനിൽ ജയിച്ചേ തീരൂ. സഞ്ജു സാംസണ്‍ പ്ലെയിങ് ഇലവനിലേക്ക് എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. രാത്രി ഏഴുമണിക്ക് ചെന്നൈയിലാണ് മല്‍സരം.
രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് ചെന്നൈ സൂപ്പര്‍ കിങ്സിലേക്ക് കൂടുമാറിയ ശേഷം കിങ്സിന്റെ സ്വന്തം ‘ചേട്ടന്‍’ആദ്യമായാണ് ഹോംഗ്രൗണ്ടില്‍ എത്തുന്നത്. അതിനാല്‍ സഞ്ജുവിന് ഇന്ന് അവസരം ലഭിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പിതാവ് രോഗബാധിതനായതിനാല്‍ നാട്ടിലേക്കുപോയ റിങ്കു സിങ് പരിശീലനത്തിനുണ്ടായിരുന്നില്ല. ഇടംകൈ–വലംകൈ കോമ്പിനേഷനിലുള്ള ബാറ്റര്‍മാര്‍ ടോപ് ഓര്‍ഡറില്‍ വേണമെന്ന് ടീം മാനേജ്മെന്റ് തീരുമാനിച്ചാല്‍ സഞ്ജുവിന് അവസരം തെളിയും.
ടോപ് ഓർഡറിലെ ഇടംകയ്യൻ ബാറ്റർമാരുടെ തുടർച്ച ഒഴിവാക്കുന്നതിനായി സഞ്ജു സാംസണെ ഉൾപ്പെടുത്തുന്നത് പരിഗണനയിലാണെന്ന് ഇന്ത്യൻ ടീം ബാറ്റിങ് കോച്ച് സിതാൻഷു കോട്ടക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബോളിങ്ങ് ആക്രമണത്തിന് മൂര്‍ച്ച കൂട്ടി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പുറത്തിരുന്ന വൈസ് ക്യാപ്റ്റനും ഇടംകയ്യൻ സ്പിന്നറുമായ അക്ഷർ പട്ടേൽ തിരിച്ചെത്തുമെന്ന് തന്നെയാണ് കണക്കുകൂട്ടല്‍. ഈ ടൂർണമെന്റിൽ ഇതുവരെ ലഭിച്ചതിൽ വച്ച് ഏറ്റവും മികച്ച പിച്ച് ചെപ്പോക്കിലേതായിരിക്കുമെന്നത് ഇന്ത്യയ്ക്ക് ആശ്വാസം പകരുന്ന കാര്യമാണ്.
അഭിഷേകിന്റെയും തിലകിന്റെയും ഫോമിനെക്കുറിച്ച് ആശങ്കയില്ലെന്നും ബാറ്റിങ് പരിശീലകന്‍ വ്യക്തമാക്കി. മൂന്നുമണിക്ക് നടക്കുന്ന മല്‍സരത്തില്‍ ദക്ഷിണാഫ്രിക്ക വെസ്റ്റ് ഇന്‍ഡീസിനെ നേരിടും. കൂറ്റന്‍ നെറ്റ് റണ്‍ റേറ്റുള്ള വെസ്റ്റ് ഇന്‍ഡീസിനെ ദക്ഷിണാഫ്രിക്ക തോല്‍പ്പിക്കണേയെന്നാണ് ഇന്ത്യന്‍ ആരാധകരുടെ ആഗ്രഹം. വിന്‍ഡീസ് ജയിച്ചാല്‍ സെമിഫൈനലിലേക്കുള്ള ഇന്ത്യന്‍ മുന്നേറ്റം കുടുതല്‍ കടുപ്പമേറിയതാകും .