മുല്ലന്‍പുര്‍ ടെസ്റ്റില്‍ അഫ്ഗാനിസ്ഥാനെതിരെ ഇന്നിങ്സ് ജയം ലക്ഷ്യമിട്ട് ഇന്ത്യ. 564 റണ്‍സ് പിന്തുടരുന്ന അഫ്ഗാന്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സെന്ന നിലയില്‍ ഇന്ന് ബാറ്റിങ് പുനരാരംഭിക്കും. മാനവ് സുതാര്‍ മൂന്നുവിക്കറ്റും പ്രസിദ്ധ് കൃഷ്ണ രണ്ടുവിക്കറ്റും വീഴ്ത്തി.
മുല്ലന്‍പുരിലെ പിച്ചില്‍ അഫ്ഗാനിസ്ഥാന് ചുവടുറപ്പിക്കാനായില്ല. അരങ്ങേറ്റ മത്സരം കളിക്കുന്ന യുവതാരം മാനവ് സുതറിന്‍റെ ബോളിങ്ങില്‍ മുന്‍നിര തകര്‍ന്നുവീണു.
16 റണ്‍സുമായി അബ്ദുൽ മാലിക് , മുഹമ്മദ് സിറാജിനു ക്യാച്ച് നല്‍കി പുറത്തായി. സെദ്ദിക്കുല്ല അടൽ, റഹ്മാനുല്ല ഗുർബാസ് എന്നിവര്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും അടിപതറി. ഇതോടെ മൂന്നാം ദിനം അഫ്ഗാന്‍ കളത്തിലിറങ്ങുക അഞ്ചിന് 113 റൺസെന്ന നിലയില്‍. 81 പന്തുകളിൽ 43 റണ്‍സെടുത്ത റഹ്മത് ഷായിലാണ് പ്രതീക്ഷ. ഇന്ത്യയ്ക്കായി മാനവ് സുതർ മൂന്നു വിക്കറ്റും പ്രസിദ്ധ് കൃഷ്ണ രണ്ടു വിക്കറ്റും സ്വന്തമാക്കി. ഇന്ത്യ ഉയർത്തിയ ഒന്നാം ഇന്നിങ്സ് സ്കോര്‍ മറികടക്കാൻ അഫ്ഗാന് ഇനിയും 451 റൺസ് കൂടി വേണം. ഗില്ലിന്റെയും രാഹുലിന്റെയും സെഞ്ചുറിയും സായ് സുദര്‍ശനും ഋഷഭ് പന്തും വാഷിങ്ടണ്‍ സുന്ധറും നേടിയ അര്‍ധ സെഞ്ചുറിയുമാണ് ഇന്ത്യയെ കൂറ്റന്‍ സ്കോറിലെത്തിച്ചത്. 8 വിക്കറ്റിന് 564 എന്ന നിലയിൽ ഇന്ത്യ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്തു. അഫ്ഗാന്‍ താരം മുഹമ്മദ് സഫി ആറുവിക്കറ്റ് വീഴ്ത്തി.