ട്വന്റി 20 ലോകകപ്പില്‍  പാക്കിസ്ഥാനെതിരെ 2വിക്കറ്റ് വിക്കറ്റ് ജയം നേടി ഇംഗ്ലണ്ട് സെമിയില്‍. സെമിയില്‍ പ്രവേശിക്കുന്ന ആദ്യ ടീമായി ഇംഗ്ലണ്ട്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാന്‍ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടി. 51 ബോളില്‍ സെഞ്ചുറി നേടിയ ഹാരി ബ്രൂക്ക് ആണ് പാക്കിസ്ഥാനെ തകര്‍ത്തത്. തോല്‍വിയോടെ പാക്കിസ്ഥാന്റെ സെമി പ്രതീക്ഷകള്‍ മങ്ങി.

 

ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 19.1 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തുകയായിരുന്നു. മറുപടി ബാറ്റിങ്ങിൽ സെഞ്ചറി നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്കിന്റെ ഒറ്റയാൾ പോരാട്ടമാണു ഇംഗ്ലിഷ് പടയെ വിജയത്തിലെത്തിച്ചത്. 51 പന്തുകൾ നേരിട്ട ബ്രൂക്ക് 100 റൺസെടുത്തു പുറത്തായി. നാലു സിക്സുകളും 10 ഫോറുകളും ഉൾപ്പെടുന്നതാണു ബ്രൂക്കിന്റെ ഇന്നിങ്സ്. ട്വന്റി20 ലോകകപ്പ് ചരിത്രത്തിൽ ഒരു ഇംഗ്ലണ്ട് ക്യാപ്റ്റന്റെ ആദ്യ സെഞ്ചറിയാണിത്. ഇംഗ്ലണ്ട് തുടർച്ചയായ മൂന്നാം ലോകകപ്പ് സെമി ഫൈനലിനാണ് യോഗ്യത നേടിയത്.

 

പവർപ്ലേയിൽ മൂന്നു വിക്കറ്റുകൾ നഷ്ടമായി പരുങ്ങിയ ഇംഗ്ലണ്ടിനെ ബ്രൂക്കിന്റെ വെടിക്കെട്ട് ബാറ്റിങ് കരകയറ്റുകയായിരുന്നു. ബ്രൂക്കിനു പുറമേ, വിൽജാക്സും (23 പന്തിൽ 28), സാം കറനും (15 പന്തിൽ 16) മാത്രമാണ് ഇംഗ്ലിഷ് നിരയിൽ കുറച്ചെങ്കിലും പിടിച്ചുനിന്നത്. സൽമാൻ മിർസയെറിഞ്ഞ 20–ാം ഓവറിലെ ആദ്യ പന്ത് ബൗണ്ടറി കടത്തി വാലറ്റത്ത് ജോഫ്ര ആർച്ചറാണ് ഇംഗ്ലണ്ടിന്റെ വിജയ റൺസ് കുറിച്ചത്. പാക്കിസ്ഥാനു വേണ്ടി പേസർ ഷഹീൻ ഷാ അഫ്രീദി നാലു വിക്കറ്റുകൾ വീഴ്ത്തി. മുഹമ്മദ് നവാസിനും ഉസ്മാൻ താരിഖിനും രണ്ടു വിക്കറ്റുകൾ വീതമുണ്ട്.

 

ടോസ് നേടി ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 164 റൺസാണു നേടിയത്. ഓപ്പണർ സഹിബ്സദ ഫർഹാൻ അർധ സെഞ്ചറി (45 പന്തിൽ 63) സ്വന്തമാക്കി. മധ്യനിരയിൽ ബാബർ അസം (24 പന്തിൽ 25), ഫഖർ സമാൻ (16 പന്തിൽ 25), ശതാബ് ഖാൻ (11 പന്തിൽ 23) എന്നിവരും ബാറ്റിങ്ങിൽ തിളങ്ങി. ഇംഗ്ലണ്ടിനായി ലിയാം ഡോസൻ മൂന്നും ജോഫ്ര ആർച്ചർ, ജെയ്മി ഓവർടൻ എന്നിവർ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി. ന്യൂസീലൻഡിനെതിരായ ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചതിനാൽ പാക്കിസ്ഥാനു നിലവിൽ ഒരു പോയിന്റു മാത്രമാണുള്ളത്.

ENGLISH SUMMARY:

England has advanced to the T20 World Cup semi-finals with a remarkable one-man show by Harry Brook against Pakistan. Brook's century secured an important victory for England, dimming Pakistan's hopes for the next stage.