ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യാന്‍ വീണ്ടും സഞ്ജു സാംസണ്‍ എത്തുമോ? ടൂര്‍ണമെന്‍റില്‍ ഇതുവരെ നമീബിയയ്ക്കെതിരെ മാത്രമാണ് സഞ്ജു കളിക്കാനിറങ്ങിയത്. ആറു പന്തില്‍ 22 അടിച്ച് മികച്ച തുടക്കം നല്‍കാന്‍ സഞ്ജുവിനായി. എന്നാല്‍ അഭിഷേക് ശര്‍മ ടീമിലേക്ക് തിരിച്ചെത്തിയതോടെ സഞ്ജു വീണ്ടും ബെഞ്ചിലാകുകയും ചെയ്തു. ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടം കഴിയുമ്പോള്‍ ഇന്ത്യയുടെ മുന്‍നിരയിലെ രണ്ട് ബാറ്റ്സ്മാന്‍മാര്‍ മോശം ഫോമിലാണ്. ഓപ്പണിങില്‍ മൂന്നു മത്സരങ്ങള്‍ കളിച്ച അഭിഷേക് ശര്‍മ മൂന്നിലും പൂജ്യത്തിന് പുറത്തായി. മൂന്നാം നമ്പറില്‍ ഇറങ്ങുന്ന തിലക് വര്‍മ നാലു മത്സരങ്ങളില്‍ നിന്നും നേടിയത് ആകെ 106 റണ്‍സ്. ഇതോടെയാണ് വീണ്ടും സഞ്ജുവിന്‍റെ കാര്യം ചര്‍ച്ചയാകുന്നത്.
യുഎസ്എ, പാക്കിസ്ഥാന്‍, നെതര്‍ലന്‍ഡ്സ് എതിരാളികള്‍ ഏതുമായാലും ലോകകപ്പില്‍ അഭിഷേകിന് അക്കൗണ്ട് തുറക്കാനായിട്ടില്ല. പരുക്കിന് ശേഷം ടീമിലെത്തിയ തിലക് വര്‍മയ്ക്കും ഗ്രൂപ്പ് ഘട്ടത്തില്‍ മികച്ച പ്രകടനം നടത്താനായില്ല. എല്ലാ മത്സരങ്ങളിലും മൂന്നാം നമ്പറില്‍ കളിച്ച തിലക് വര്‍മയുടെ മികച്ചൊരു ഇന്നിങ്സ് യുഎസ്എയ്ക്ക് നേടിയ 16 പന്തില്‍ 25 റണ്‍സാണ്. നമീബിയയ്ക്ക് എതിരെ 21 പന്തിലാണ് 25 റണ്‍സ് നേടിയത്. പാക്കിസ്ഥാനെതിരെ 24 പന്തില്‍ 25 റണ്‍സ്. നെതര്‍ലന്‍ഡ്സിനെതിരെ 27 പന്തില്‍ 31 റണ്‍സാണ് ഇന്നലത്തെ മത്സരത്തില്‍ തിലക് വര്‍മ നേടിയത്. നാലു മത്സരങ്ങളില്‍ നിന്നായി ആകെ നേടിയത് 11 ബൗണ്ടറിയും മൂന്നു സിക്സറുകളും.
ഇതോടെയാണ് സഞ്ജുവിനെ ടീമിലേക്ക് പരിഗണിക്കണം എന്ന് ആരാധകര്‍ ആവശ്യപ്പെടുന്നത്. തിലകിനെ മാറ്റി സഞ്ജുവിനെ ഓപ്പണിങിലേക്ക് കൊണ്ടുവരാനാണ് ആരാധകരുടെ ആവശ്യം. ന്യൂസിലന്‍ഡിനെതിരെ മൂന്നാം നമ്പറിലാണ് ഇഷാന്‍ കിഷന്‍ തിളങ്ങിയതെന്നത് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്ക, സിംബാബ്‍വെ, വെസ്റ്റ് ഇൻഡീസ് എന്നിവരാണ് ഇന്ത്യയ്ക്ക് വെല്ലുവിളി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ മികച്ച റെക്കോര്‍ഡുള്ളതാണ് സഞ്ജുവിന് അനുകൂലമാകുന്നത്.
സൂപ്പര്‍ എട്ടില്‍ ഇന്ത്യയുടെ ആദ്യ മത്സരം ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഫെബ്രുവരി 22 ന് അഹമ്മദാബദിലാണ്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ മികച്ച റെക്കോര്‍ഡുള്ള താരമാണ് സഞ്ജു. അഞ്ചു ട്വന്‍റി 20കില്‍ നിന്നും 253 റണസാണ് സമ്പാദ്യം. 63.25 ശരാശരിയില്‍ 190.22 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. ഇതില്‍ രണ്ട് സെഞ്ചറുകളിലും ഉള്‍പ്പെടും. എന്നാല്‍ നമീബിയയ്ക്ക് എതിരെ ആറു പന്തില്‍ 22 അടിച്ച സഞ്ജു 2026 ല്‍ കളിച്ച ആറു മത്സരങ്ങളില്‍ നിന്നായി ആകെ നേടിയത് 68 റണ്‍സ് മാത്രമാണ്. അതിനാല്‍ നിലവിെല ടീമില്‍ മാറ്റം വരുത്തുമോ എന്ന് കണ്ടറിയണം.