നാല് വട്ടം ഫുട്ബോള്‍ ലോകകിരീടമുയര്‍ത്തിയ ഇറ്റലിക്ക് ഇത് ആദ്യ ക്രിക്കറ്റ് ലോകകപ്പാണ്. ഇറ്റലിയില്‍ ഇതുവരെ കാലുകുത്തിയിട്ടില്ലാത്ത താരം മുതല്‍ ഹോക്കി ലോകകപ്പ് കളിച്ച ക്രിക്കറ്റ് കളിക്കാരന്‍ വരെ നീളുന്നു അസൂറിപ്പടയിലെ കൗതുകങ്ങള്‍. തിങ്കളാഴ്ച്ച സ്കോട്‍ലന്‍ഡിനെതിരെയാണ് ഇറ്റലിയുടെ ആദ്യ മല്‍സരം.
ഇറ്റാലിയന്‍ ടീമിനെ നയിക്കുന്നത് വെയ്ൻ മാഡ്‌സെൻ. ജന്മനാടായ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഹോക്കി ലോകകപ്പിൽ കളിച്ചിട്ടുള്ള മാഡ്‌സെൻ, ക്രിക്കറ്റ് ലോകകപ്പിലും ഇറങ്ങുന്നതോടെ രണ്ട് കായിക ഇനങ്ങളിൽ ലോകകപ്പ് കളിക്കുന്ന അപൂർവ നേട്ടത്തിന് ഉടമയാകും. ടീമംഗം ജെ ജെ സ്മട്സ് ജീവിതത്തിൽ ഇന്നുവരെ ഇറ്റലിയിൽ പോയിട്ടില്ല. ജന്മം കൊണ്ട് ദക്ഷിണാഫ്രിക്കക്കാരനായ സ്മട്‌സ്. ഭാര്യ ഇറ്റലിക്കാരിയായതോടെ പാസ്പോര്‍ട് ലഭിച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ട്വന്റി 20യും ഏകദിനവും കളിച്ചിട്ടുള്ള 37കാരന്‍ സ്മട്സ് അങ്ങനെ ആദ്യമായി ലോകകപ്പിനെത്തുന്നു. ഫുട്ബോള്‍ ഇതിഹാസം ആന്ദ്രേ പിര്‍ലോ ക്രിക്കറ്റ് ലോകകപ്പിനെത്തുന്ന ഇറ്റാലിയന്‍ ടീമിന് ആശംസ നേര്‍ന്നു