തനിക്കെതിരെ സോഷ്യല്‍ മീഡിയ താരം നല്‍കിയ പരാതി അസംബന്ധമെന്ന് ക്രിക്കറ്റ് താരം പൃഥ്വി ഷാ കോടതിയില്‍. 2023 ല്‍ നടന്ന തര്‍ക്കത്തിനിടെ പൃഥ്വി ഷാ അപമാനിച്ചു എന്നാണ് യുവതിയുടെ പരാതി. ഇത് അസംബന്ധവും തന്റെ പ്രതിച്ഛായയെ ദുരുപയോഗം ചെയ്ത് ഉപദ്രവിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് താരം ദിണ്ഡോഷിയിലെ സെഷൻസ് കോടതിയിൽ വാദിച്ചു.
പൃഥ്വി ഷായെ ആക്രമിച്ച കേസില്‍ 2023 ല്‍ യുവതിയെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പബ്ബില്‍ പൃഥ്വി ഷായുടെ വിഡിയോ ചിത്രീകരിക്കുന്നത് എതിര്‍ത്തതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളായിരുന്നു ഇതിന് പിന്നില്‍. ജാമ്യത്തിലിറങ്ങിയ യുവതി പ്രഥീ ഷാ ആക്രമിച്ചതായി കാണിച്ച് പരാതി നല്‍കുകയായിരുന്നു. കേസെടുക്കാത്തതിനെ തുടര്‍ന്ന് യുവതി കോടതിയെ സമീപിച്ചിരുന്നു.
2023 ജൂണിൽ പൃഥ്വി ഷാ കുറ്റകൃത്യത്തിൽ പങ്കാളിയാതിന് തെളിവില്ലെന്ന് കാണിച്ച് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. തുടർന്ന് പരാതിക്കാരി റിവിഷൻ അപേക്ഷയുമായി സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജിയിലെ വാദത്തിനിടെയാണ് പരാമര്‍ശം. ജയിലില്‍ നിന്നും പുറത്തിറങ്ങിയ ശേഷം എഫ്.ഐ.ആറിന് മുറുപടിയായാണ് കേസ് നല്‍കിയതെന്ന് പൃഥ്വി ഷായുടെ അഭിഭാഷകന്‍ വാദിച്ചു.
വ്യക്തിപരമായ പകപോക്കലിനായി യുവതി പരാതി നൽകുകയായിരുന്നു. വൈകിയുള്ള ആരോപണങ്ങൾ ദുരുദ്ദേശ്യങ്ങളോടെ കെട്ടിച്ചമച്ചതാണെന്നും കളവാണെന്നും പൃഥ്വി ഷാ കോടതിയില്‍ പറഞ്ഞു.