ഐസിസി വനിതാ ലോകകപ്പ് കിരീടം സ്വീകരിക്കാനെത്തിയപ്പോള്‍ ഐസിസി ചെയര്‍മാന്‍ ജയ്‍ഷായുടെ കാലില്‍ തൊടാന്‍ ശ്രമിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. പോഡിയത്തിലേക്ക് പഞ്ചാബി നൃത്തചുവടുകളോടെയാണ് ഹര്‍മന്‍പ്രീത് കടന്നുവന്നത്. തുടര്‍ന്ന് ജയ്‍ഷായ്ക്ക് ഹസ്തദാനം നല്‍കിയ ശേഷമാണ് ട്രോഫി വാങ്ങുന്നതിന് മുന്‍പാണ് ഹര്‍മന്‍പ്രീത് ജയ്‍ഷായുടെ കാലില്‍ തൊടാന്‍ ശ്രമിച്ചത്.
ഇന്ത്യന്‍ ക്യാപ്റ്റനോടുള്ള ബഹുമാനാര്‍ഥം ഇതില്‍ നിന്നും പിന്തിരിപ്പിച്ച് ജയ്ഷാ താരത്തിന് ട്രോഫി സമ്മാനിക്കുകയായിരുന്നു. ഇതിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ബിസിസിഐ സെക്രട്ടറിയായിരുന്ന സമയത്ത് ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന് അനുകൂലമായ പല തീരുമാനങ്ങളും ജയ്‍ഷാ കൈകൊണ്ടിരുന്നു. പുരുഷ ക്രിക്കറ്റ് താരങ്ങൾക്ക് തുല്യമായ മാച്ച് ഫീസ് വനിതാ താരങ്ങള്‍ക്കും നല്‍കി ഇന്ത്യൻ ക്രിക്കറ്റിൽ ശമ്പള തുല്യത കൊണ്ടുവന്നത് ജയ്‍ഷായുടെ കാലത്താണ്.
ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിനു തോൽപിച്ചാണ് ഇന്ത്യ വനിതാ ഏകദിന ലോകകപ്പ് ട്രോഫിയിൽ മുത്തമിട്ടത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചയിച്ച വിജയലക്ഷ്യമായ 299 റൺസ് പിന്തുടർന്ന ദക്ഷിണാഫ്രിക്ക 45.3 ഓവറിൽ 246 റൺസേ എടുത്തുള്ളൂ. വനിതാ ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ ആദ്യ ട്രോഫിയാണിത്. നേരത്തേ, 2005, 2017 ലോകകപ്പുകളിൽ ഇന്ത്യ ഫൈനലിൽ പരാജയപ്പെട്ടിരുന്നു.