യുഎഇ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന മലയാളി താരം സി.പി.റിസ്‌വാൻ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഓസ്ട്രേലിയയിൽ നടന്ന ട്വന്റി 20 ലോകകപ്പില്‍ റിസ്‌വാൻ യുഎഇ ടീമിന്റെ നായകനായി ഇറങ്ങി ചരിത്രമെഴുതിയിരുന്നു.
രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ചറി നേടുന്ന ആദ്യ മലയാളിയാണ് തലശേരിക്കാരനായ സിപി റിസ്‌വാൻ. ജോലിക്കായി 2014ൽ യുഎഇയിലെത്തിയ റിസ്‌വാൻ ആഭ്യന്തര മത്സരങ്ങളിലെ പ്രകടന മികവിൽ 2019ൽ ദേശീയ ടീം അംഗമായി. മുൻനിര ബാറ്ററും ലെഗ് സ്പിന്നറുമാണ്. 2019ൽ നേപ്പാളിനെതിരായ ഏകദിന മത്സരത്തിലൂടെയാണു രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയത്. 2020ൽ അയർലൻഡിനെതിരെ നടന്ന ഏകദിന മത്സരത്തിൽ കന്നി രാജ്യാന്തര സെഞ്ചറിയും നേടി.
കേരളത്തിനായി അണ്ടർ 17 മുതൽ അണ്ടർ 25 തലം വരെ കളിച്ചിട്ടുണ്ട്. അണ്ടർ 25 ചാംപ്യൻഷിപ്പിൽ കേരള ടീമിനെ നയിച്ചതും റിസ്വാൻ തന്നെയായിരുന്നു. 2011 സീസണിൽ കേരള രഞ്ജി ടീമിൽ അംഗമായി. വിജയ് ഹസാരെ ടൂർണമെന്റിലും പങ്കെടുത്തു. സൈദാർപള്ളി പൂവത്താങ്കണ്ടിയിൽ എം.പി.അബ്ദുൽ റൗഫിന്റെയും സി.പി.നസ്റീനിന്റെയും മകനാണ്.