Image: Facebook

Image: Facebook

ഇന്ത്യ–പാക് സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍ സൂപ്പര്‍ലീഗില്‍ കളിക്കാനെത്തിയ ഇംഗ്ലീഷ് താരങ്ങള്‍. ഓപറേഷന്‍ സിന്ദൂറിന് പിന്നാലെ പാക്കിസ്ഥാനിലാകെ ഭീതി പരന്നതോടെയാണ് താരങ്ങളും പരിഭ്രാന്തരായത്. സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങുന്നത് ജീവന് ഭീഷണിയാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നീക്കം.

സാം ബില്ലിങ്സ്, ജെയിംസ് വിന്‍സ്, ടോം കറന്‍, ഡേവിഡ് വില്ലി, ക്രിസ് ജോര്‍ദന്‍, ടോം കോഹ്​ലര്‍, ലൂക്ക് വുഡ് എന്നിങ്ങനെ ഏഴ് ഇംഗ്ലീഷ് താരങ്ങളാണ് പിഎസ്എല്‍ കളിക്കുന്നത്. ഇവരില്‍ ഡേവിഡ് വില്ലിയും ക്രിസ് ജോര്‍ദനുമാണ് നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്ന ആവശ്യം ഉയര്‍ത്തിയത്. മുള്‍ട്ടാന്‍ സുല്‍ത്താന്‍സ് താരങ്ങളാണ് ഇരുവരും. മുള്‍ട്ടാന്‍ സുല്‍ത്താന്‍സ് പ്ലേ ഓഫിന് പുറത്തായതോടെ ഒരു മല്‍സരം മാത്രമാണ് ഇവര്‍ക്ക് ഇനി ശേഷിക്കുന്നത്. ഇതിനാല്‍ മടങ്ങിപ്പോക്ക് ബുദ്ധിമുട്ടാവില്ലെന്നാണ് ടെലികോം ഏഷ്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

പാക്കിസ്ഥാനിലുള്ള താരങ്ങളുമായി ഇംഗ്ലണ്ട്, വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡുകളും പ്രഫഷനല്‍ ക്രിക്കറ്റേഴ്സ് അസോസിയേഷനും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എന്നാല്‍ പാക്കിസ്ഥാനില്‍ നിന്ന് മടങ്ങണമെന്ന് ഇതുവരേക്കും ആവശ്യപ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. അതേസമയം,സ്ഥിതിഗതികള്‍ യു.കെ.സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും പൗരന്‍മാര്‍ക്ക് മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുന്ന പക്ഷം നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ദേശിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

പഹല്‍ഗാമില്‍ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് 14 ദിവസങ്ങള്‍ കാത്തിരുന്നാണ് ഇന്ത്യ തിരിച്ചടിച്ചത്. പാക്കിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒന്‍പത് സ്ഥലങ്ങളിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തായിരുന്നു ഇന്ത്യന്‍ മറുപടി. ജയ്ഷെ മുഹമ്മദ്, ഹിസ്ബുല്‍ മുജാഹിദ്ദീന്‍, ലഷ്കറെ തോയിബ കേന്ദ്രങ്ങള്‍ക്ക് നേരെയാണ് സ്കാല്‍പ് മിസൈലുകളും ഹാമര്‍ ബോംബുകളും വര്‍ഷിച്ചത്. കൊടുംഭീകരനായ മസൂദ് അസ്ഹറിന്‍റെ കുടുംബാംഗങ്ങളടക്കം ഇന്ത്യന്‍ തിരിച്ചടിയില്‍ കൊല്ലപ്പെടുകയും ചെയ്തു. 

പഹല്‍ഗാമിന് ആനുപാതികമായ തിരിച്ചടി മാത്രമാണെന്നും യുദ്ധത്തിലേക്ക് നയിക്കുന്ന ഒന്നും ചെയ്തിട്ടില്ലെന്നും ഇന്ത്യ ഔദ്യോഗികമായി വിശദീകരിച്ചിരുന്നു. എന്നാല്‍ ഓപറേഷന്‍ സിന്ദൂറിന് പിന്നാലെ പാക്കിസ്ഥാന്‍ ഇന്ത്യന്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ കനത്ത ഷെല്ലാക്രമണം തുടരുകയാണ്. ലഹോറിലും സ്ഥിതിഗതികള്‍ വഷളാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ലഹോറില്‍ പലയിടങ്ങളിലും സ്ഫോടനമുണ്ടായതായാണ്  റിപ്പോര്‍ട്ട്. ലഹോര്‍, ഇസ്​ലമാബാദ് എന്നിവിടങ്ങളില്‍ വ്യോമവിലക്ക് പാക്കിസ്ഥാന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാക്കിസ്ഥാനിലെ ആകെ വിമാന സര്‍വീസുകളുടെ 17 ശതമാനവും റദ്ദാക്കുകയും ചെയ്തു. 

ENGLISH SUMMARY:

Amid escalating India-Pakistan tensions, English players in the Pakistan Super League, including David Willey and Chris Jordan, have requested permission to return home citing safety concerns following Operation Sindoor.