abhishek-dilip

ബോര്‍ഡര്‍–ഗവാസ്കര്‍ ട്രോഫി പരമ്പരയ്ക്കിടെ ഇന്ത്യന്‍ ടീമിന്‍റെ ഡ്രസിങ് റൂമില്‍ നിന്നുള്ള സംഭാഷണങ്ങള്‍ ചോര്‍ന്നതിലും പരമ്പരയിലെ നാണംകെട്ട തോല്‍വിയിലും കടുത്ത നടപടിയുമായി ബിസിസിഐ. അസിസ്റ്റന്‍റ് കോച്ച് അഭിഷേക് നായര്‍, ടി.ദിലീപ് എന്നിവരെയാണ് കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് ബിസിസിഐ പിരിച്ചുവിട്ടത്.  സോഹം ദേശായിയെയും പിരിച്ചുവിട്ടേക്കും. മൂന്ന് വര്‍ഷത്തിലേറെയായി ടീമിനൊപ്പമുള്ളവരെ സര്‍വീസില്‍ നിന്ന് നീക്കുന്നതായി ചൂണ്ടിക്കാട്ടി നോട്ടിസ് നല്‍കിയെന്ന് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഇക്കാര്യത്തില്‍ ബിസിസിഐ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഓസീസ് പര്യടനത്തിലെ ഇന്ത്യയുടെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുന്‍പ് നടപടിയെന്ന് മാത്രമാണ് പുറത്തുവരുന്ന വിവരങ്ങള്‍.

ryan-den-coach

കഴിഞ്ഞ വര്‍ഷമാണ് അഭിഷേക് ഇന്ത്യന്‍ ടീമിന്‍റെ അസിസ്റ്റന്‍റ് കോച്ചായി ചുമതലയേറ്റത്. ടി. ദിലീപും സോഹം ദേശായിരും മൂന്ന് വര്‍ഷമായി ടീമിനൊപ്പമുള്ളവരാണ്. പുറത്താക്കപ്പെട്ടവര്‍ക്ക് പകരക്കാരെ തല്‍ക്കാലം നിയമിക്കുന്നില്ലെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ സിതാംശു കൊട്ടകും റയാന്‍ ടെനും നിലവില്‍ ഇന്ത്യന്‍ ടീമുമായി സഹകരിക്കുന്നുണ്ട്. പുറത്താക്കപ്പെടുന്നവരുടെ ചുമതലകള്‍ ഇവര്‍ നിര്‍വഹിച്ചേക്കുമെന്നാണ് സൂചന. സോഹം ദേശായിയുടെ ചുമതലയിലേക്ക് അഡ്രിയന്‍ ലീ റൗക്സിനെയും നിയമിച്ചേക്കും. ഐപിഎല്ലിന് ശേഷം അഡ്രിയന്‍ ടീം ഇന്ത്യയ്ക്കൊപ്പം ചേരുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

പരമ്പരയ്ക്കിടെ ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ കോച്ചും കളിക്കാരുമായി നടന്ന സംഭാഷണങ്ങള്‍ ചോരുകയും മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തത് വന്‍ വിവാദമായിരുന്നു. ഡ്രസിങ് റൂമില്‍ പറഞ്ഞ കാര്യങ്ങള്‍ പുറത്തുവന്നതോടെ ഇതൊന്നും സത്യമല്ലെന്നും മാധ്യമസൃഷ്ടിയാണെന്നും ഗംഭീര്‍ തുറന്നടിച്ചു. മാത്രവുമല്ല, കോച്ചും കളിക്കാരും തമ്മില്‍ ഡ്രസിങ് റൂമിനുള്ളില്‍ നടക്കുന്ന സംഭാഷണങ്ങളും തര്‍ക്കങ്ങളും അവിടെ നില്‍ക്കണമെന്നും പുറത്ത് പോകാനുള്ളതല്ലെന്നുമുള്ള കര്‍ശനമായ താക്കീതും നല്‍കി. 

sarfaraz-gambhir-bcci

'സത്യസന്ധരായ ആളുകള്‍ ഡ്രസിങ് റൂമില്‍ തുടരുന്നിടത്തോളം കാലം ഇന്ത്യന്‍ ക്രിക്കറ്റ് സുരക്ഷിതമായ കൈകളിലായിരിക്കുമെന്നും മികച്ച പ്രകടനവും സത്യസന്ധതയുമാണ് കളിക്കാര്‍ക്ക് വേണ്ടതെന്നും ഗംഭീര്‍ ആഞ്ഞടിച്ചിരുന്നു. ടീമിന് വേണ്ടിയാണ് കളിക്കേണ്ടതെന്നും സ്വാഭാവിക കളിക്ക് അതിന് ശേഷം മാത്രമേ സ്ഥാനമുള്ളൂവെന്നും ഗംഭീര്‍ ഓസ്ട്രേലിയയില്‍ വച്ച് കളിക്കാരോട് പറഞ്ഞതും വാര്‍ത്തയായിരുന്നു. സര്‍ഫറാസ് ഖാന്‍ ആണ് ഡ്രസിങ് റൂമിലെ സംസാരം ചോര്‍ത്തി പുറത്ത് നല്‍കിയതെന്നും ഇതേച്ചൊല്ലിം ഗംഭീറും സര്‍ഫറാസും തമ്മില്‍ വാഗ്വാദം ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും ടീം മാനെജ്മെന്‍റ് ഇക്കാര്യം നിഷേധിച്ചിരുന്നു. 

ENGLISH SUMMARY:

Following the Border-Gavaskar Trophy debacle and alleged dressing room leaks, BCCI has reportedly sacked assistant coaches Abhishek Nayar and T. Dilip before the end of their tenure. Soham Desai may also face removal.