virat

TOPICS COVERED

വിരാടകാലം കഴിഞ്ഞെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് കോലി ചാംപ്യന്‍സ് ട്രോഫി കളിക്കാന്‍ ഇറങ്ങിയത്. വിരമിക്കലിനായി മുറവിളി കൂട്ടിയവരെ കൊണ്ട് ഇപ്പോള്‍ കയ്യടിപ്പിക്കുകയാണ് കിങ് കോലി. കലാശപ്പോരിന് ഇറങ്ങുമ്പോള്‍ 46 റണ്‍സകലെ കാത്തിരിപ്പുണ്ട് മറ്റൊരു റെക്കോര്‍ഡ്. ഇന്നലെ പരിശീലനത്തിനിടെ നിസാരപരുക്കേറ്റെങ്കിലും കോലി ഇന്ന് കളത്തിലിറങ്ങും 

 

കരിയര്‍ സായാഹ്നത്തിലെത്തിയത് വിമര്‍ശിച്ചവര്‍ക്ക് മുന്‍പില്‍ ഉച്ച വെയില്‍ പോലെ ഇപ്പോഴും കത്തി നില്‍ക്കുകയാണ് തന്‍റെ കരിയറെന്ന് തെളിയിക്കുകയാണ് കോലി. വിരമിക്കലിനായി മുറവിളി കൂട്ടിയവരൊക്കെ കാത്തിരിക്കുകയാണ് ഫൈനലിലെ കോലി ബ്രില്യന്‍സ് കാണാന്‍.

ആദ്യമല്‍സരത്തില്‍ ബംഗ്ലദേശിനെതിരെ നേടിയത് 22 റണ്‍സ്. ദ് വണ്‍ ഏന്‍ ഓണ്‍ലി കിങ് കോലിയുടെ തിരിച്ചുവരവ് കണ്ടത് പാക്കിസ്ഥാനെതിരെ. 242 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. ഒപ്പം വിരാടിന്‍റെ അത്യുജ്വല സെഞ്ചുറി. ചേസ് മാസ്റ്ററുടെ ക്ലാസ് ഒരിക്കല്‍ കൂടി കണ്ടത് ഓസീസിനെതിരെ സെമിയില്‍. പവര്‍പ്ലെ അവസാനിക്കുമ്പോള്‍ 2 വിക്കറ്റിന് 43 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. അവിടെ നിന്നയാള്‍ സ്കോര്‍ ബോഡും ടീം ഇന്ത്യയുടെ കലാശപ്പോരിന്‍റെ സ്വപ്നങ്ങളും ക്ഷമയോടെ തുന്നിയെടുത്തു. കോലി നേടിയ 84 റണ്‍സില്‍ 20 റണ്‍സ് മാത്രമാണ് ബൗണ്ടറിയിലൂടെ പിറന്നത്.  ഈ ടൂര്‍ണമെന്‍റില്‍ നാല് മല്‍സരങ്ങളില്‍ നിന്ന് ഇതുവരെ 217 റണ്‍സ്. 46 റണ്‍സ് കൂടി നേടിയാല്‍  ക്രിസ് ഗെയിലിനെ മറികടന്ന് ചാംപ്യന്‍സ് ട്രോഫിയിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനാകാം. ഗെയിലിന് 791 റണ്‍സും കോലിക്ക് 746 റണ്‍സുമാണ് ഉള്ളത്.  മല്‍സരശേഷം കോലി വിരമിക്കുമോ ഇല്ലയോ എന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുകയാണ്. തീരുമാനം അയാള്‍ക്ക് മാത്രം വിടാം. പക്ഷേ ഒന്നുറപ്പാണ്. ക്രീസില്‍ ഒരറ്റത്ത് ബാറ്റുമായി അയാള്‍ നില കൊള്ളുമ്പോള്‍ ഓരോ ഇന്ത്യന്‍ ആരാധകന്‍റെ ഉള്ളിലും ഒരു വിശ്വാസമുണ്ട്. വിജയക്കുമെന്ന ഉറപ്പുണ്ട്.

ENGLISH SUMMARY:

Despite criticism about his form, Virat Kohli stepped onto the field for the Champions Trophy, proving his doubters wrong. Just 46 runs away from another milestone, he is set to make an impact in the final. Though he suffered a minor injury during practice, Kohli is expected to play today.