shanto

ഫെബ്രുവരി 20 തിന് ദുബായിലാണ് ഇന്ത്യയുടെ ചാംപ്യന്‍സ്ട്രോഫി മത്സരങ്ങള്‍ തുടങ്ങുന്നത്. ആദ്യ മത്സരം അയല്‍ക്കാരായ ബംഗ്ലാദേശുമായി. മത്സരത്തിന് സമയമുണ്ടെങ്കിലും മുന്നറിയിപ്പുമായി ബംഗ്ലാദേശ് നേരത്തെ തന്നെ എത്തിയിട്ടുണ്ട്. തങ്ങളെ ചെറുതായി കാണേണ്ടെന്നാണ് ബംഗ്ലാദേശ് ടീം പറയുന്നത്. ചാംപ്യന്‍മാരാകാന്‍ തന്നെയാണ് ഇറങ്ങുന്നതെന്ന് ക്യാപ്റ്റന്‍ നജ്മുൽ ഹൊസൈൻ ഷാന്‍റോ പറയുമ്പോള്‍ ലക്ഷ്യം ഇന്ത്യ അടക്കമുള്ള ടൂര്‍ണമെന്‍റിലെ മുന്‍നിര ടീമുകളെ തന്നെ.  

'ഞങ്ങള്‍ ചാംപ്യന്‍സ് ട്രോഫിക്ക് പോകുന്നത് ചാംപ്യന്‍മാരാകാനാണ്. എല്ലാ എട്ട് ടീമുകളും ചാംപ്യന്‍മാരാന്‍ അര്‍ഹതയുള്ളവരാണ്. എല്ലാവരും മികച്ചവര്‍. കഴിവില്‍ വിശ്വാസമുണ്ട്. ആരും അധിക സമ്മര്‍ദ്ദം നേരിടേണ്ടി വരില്ല' എന്നാണ് ക്യാപ്റ്റന്‍ ഷാന്‍റോ ഐസിസിയോട് പറഞ്ഞത്.  

നേരത്തെ മികച്ച പേസ് നിരയുടെ അഭാവമുണ്ടായിരുന്നു. ഇന്ന് ശക്തമായ പേസര്‍മാരുണ്ട്. സ്പിന്‍ വിഭാഗവും മിരച്ചതാണ്. മൊത്തത്തില്‍ ബാലന്‍സ്ഡ് ടീമാണ്.  എല്ലാവരും അവരവരുടെ ഉത്തരവാദിത്വം ചെയ്താല്‍ ഏത് സമയവും ഏത് ടീമിനിയെും തോല്‍പ്പിക്കാനാകും. എന്നും ഷാന്‍റോ പറയുന്നു. കഴിഞ്ഞ മാര്‍ച്ചിന് ശേഷം ഒരു ഏകദിന സീരിസ് മാത്രമാണ് ബംഗ്ലാദേശ് ജയിച്ചത് ശ്രീലങ്കയെ നാട്ടില്‍ 2-1 നാണ് തോല്‍പ്പിച്ചത്. 

ഇന്ത്യയും ബംഗ്ലാദേശും കൂടാതെ പാകിസ്ഥാന്‍, ന്യൂസിലാന്‍ഡ് എന്നിവരാണ് എ ഗ്രൂപ്പില്‍. ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലും ബാക്കിയുള്ളവ പാക്കിസ്ഥാനിലുമാണ്. 24ന് ന്യൂസിലാന്‍ഡിനെതിരായാണ് ബംഗ്ലാദേശിന്റെ രണ്ടാമത്തെ മത്സരം. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം 27 ന് പാകിസ്ഥാനെതിരെയാണ്.