വികസന പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കാൻ പ്രോട്ടോക്കോൾ ഉണ്ടാക്കുമെന്നും വീഴ്ച വരുത്തുന്നവർ ഉത്തരവാദികളാകുമെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ മനോരമ ന്യൂസ് കോൺക്ലേവിൽ വ്യക്തമാക്കി. നിലവിൽ ഒരു സംരംഭകനു കേരളത്തിൽ വ്യവസായം തുടങ്ങാൻ 23 അനുമതികൾ വേണം. ഇതിനായി ഏകജാലക സംവിധാനം ഉണ്ടെന്നാണു വയ്പ്. എന്നാൽ, അങ്ങനെയൊന്നില്ല. വ്യവസായം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇനി ഒറ്റ അനുമതി മതി എന്ന തീരുമാനം കൊണ്ടുവരും. വികസന പദ്ധതികൾ പ്രഖ്യാപിച്ചാൽ 6 മാസത്തിനകം നടപ്പായിരിക്കണം. ഇതിനായി സിഎം ചിലപ്പോൾ സിഇഒ ആയും പ്രവർത്തിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.