2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ മുന്നണിയുടെ രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കി ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കളും മുൻ മന്ത്രിമാരുമായ സജി ചെറിയാൻ, കെ. രാജൻ, പി.എ. മുഹമ്മദ് റിയാസ്. 1980-ൽ എൽഡിഎഫ് രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ സീറ്റുകളിലേക്ക് മുന്നണി ഒതുങ്ങിയ ഈ ജനവിധി പൂർണ്ണമായും മാനിക്കുന്നുവെന്ന് മുൻ മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. പരാജയത്തിന്റെ കാരണങ്ങൾ സൂക്ഷ്മമായി പരിശോധിക്കുമെന്നും ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നണി ശക്തമായി മുന്നോട്ട് പോകുമെന്നും മുവരും പറഞ്ഞു.
തിരഞ്ഞെടുപ്പിൽ യുഡിഎഫ്-ബിജെപി വോട്ടുകച്ചവടം നടന്നതാണ് ഇടതുപക്ഷത്തിന്റെ പരാജയത്തിന് പ്രധാന കാരണമായതെന്ന് നേതാക്കൾ ആരോപിച്ചു. പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ വേദിയിൽ വന്ദേമാതരം ആലാപനം ഉൾപ്പെടുത്തിയത് കേരളത്തിന്റെ പരമ്പരാഗത മതനിരപേക്ഷതയ്ക്ക് വിരുദ്ധമാണെന്നും ഇവർ ചൂണ്ടിക്കാട്ടി. എൽഡിഎഫിലെ നേതൃമാറ്റത്തെക്കുറിച്ചുള്ള മാധ്യമ ചർച്ചകൾ തള്ളിയ നേതാക്കൾ, മുൻ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവായി തുടരുന്നതിനെ പൂർണ്ണമായി പിന്തുണയ്ക്കുന്നതായും വ്യക്തമാക്കി.
കഴിഞ്ഞ എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികൾ പുതിയ സർക്കാരിന്റെ നയങ്ങളുമായി വരും ദിവസങ്ങളിൽ താരതമ്യം ചെയ്യപ്പെടും. നിയമസഭയിൽ 35 അംഗങ്ങളുള്ള ശക്തമായ പ്രതിപക്ഷമായിരിക്കും ഇടതുപക്ഷമെന്നും, സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ നിയമസഭയ്ക്കുള്ളിലും പുറത്തും ശക്തമായ ചെറുത്തുനിൽപ്പും ക്രിയാത്മകമായ ഇടപെടലുകളും ഉണ്ടാകുമെന്നും നേതാക്കൾ ഓർമ്മിപ്പിച്ചു. സംസ്ഥാനത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കുന്നതിലും വർഗീയതയെ പ്രതിരോധിക്കുന്നതിലും എൽഡിഎഫ് വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുമെന്നും നേതൃത്വം കൂട്ടിച്ചേർത്തു.