ലോകം അതിവേഗം ഡിജിറ്റലാകുന്നു... സാങ്കേതിക വിദ്യകള്‍.... സാധ്യതകള്‍ എല്ലാം മാറിമറിയുകയാണ്. അതിനിടയില്‍ ബന്ധങ്ങളിലും സൗഹൃദങ്ങളിലുമെല്ലാം മാറ്റം വരുന്നു. ഡേറ്റിങ് ആപ്പുകള്‍ പ്രണയത്തിനും മനസുതുറന്നുള്ള സംസാരങ്ങള്‍ക്കും സുരക്ഷിത താവളമൊരുക്കുന്ന അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞു. ഒരു വിരല്‍സ്പര്‍ശത്തിനപ്പുറം കാത്തിരിക്കുന്ന ബന്ധങ്ങളും സൗഹൃദങ്ങളും പ്രണയങ്ങളുമാണ് ഓരോ ആപ്പും വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ഈ സൗകര്യങ്ങളുടെയും സാധ്യതകളുടെയും മറവിൽ, ഇരുണ്ടതും അപകടകരവുമായ ഒരു യാഥാർത്ഥ്യമുണ്ട്. അത് നമ്മുടെ ഏറ്റവും ദുർബലമായ വിഭാഗത്തെ - നമ്മുടെ കുട്ടികളെ - അപകടത്തിലാക്കുന്നു.
ഡിജിറ്റല്‍ മായികതയ്ക്കപ്പുറത്തേക്ക് ഡേറ്റിങ് ആപ്പുകള്‍ ഒരുക്കുന്ന കുരുക്കുകളും ചൂഷണങ്ങളും ഏതെങ്കിലും നാട്ടില്‍ നടക്കുന്നതെന്ന് കരുതിയാണ് ഇരിക്കുന്നതെങ്കില്‍ തെറ്റി. അത് ഇവിടെ തൊട്ടടുത്ത് നമ്മള്‍ വിചാരിക്കുന്നതിലുമപ്പുറം..... വീട്ടകങ്ങളില്‍വരെ എത്തിക്കഴിഞ്ഞു. അതിന്റെ തെളിവാണ് സകല സീമകളും ലംഘിച്ച് പതിനാറുവയസുമാത്രം പ്രായമുള്ള ഒരു ആണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ കാസര്‍കോട്ടുനിന്ന് പുറത്തുവരുന്നത്. അവിടെയും വില്ലനായത് ഡേറ്റിങ് ആപ്പുതന്നെ. പതിനാറുകാരനെ ലൈംഗികമായി ചൂഷണം ചെയ്തത് പതിനെട്ടുപേരാണ്. രണ്ടുവര്‍ഷമായി തുടരുന്ന ലൈംഗിക ചൂഷണം.